കൊച്ചി: മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പ്രശ്‌നങ്ങൾ പരിഹരിക്കാനാണെന്നു പറഞ്ഞ് ഷാജ് കിരൺ എന്നൊരാൾ കാണാൻ വന്നെന്നും, രഹസ്യമൊഴി പിൻവലിച്ചില്ലെങ്കിൽ വെളിച്ചം കാണിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്വപ്‌ന സുരേഷ്. മുൻമന്ത്രി കെ.ടി. ജലീൽ നൽകിയ കേസിൽ സ്വപ്‌നയും പി.എസ്. സരിത്തും ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഇക്കാര്യം പറയുന്നത്. രഹസ്യമൊഴിയിൽ പറഞ്ഞതു കള്ളമാണെന്ന് പരസ്യമായി പറഞ്ഞില്ലെങ്കിൽ ജയിലിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഹർജിയിൽ പറയുന്നു.
ജൂൺ എട്ടിന് ഉച്ചക്ക് ഒന്നരയോടെ പാലക്കാട്ടെ ഓഫീസിൽ ഷാജി കിരൺ വന്നു. കെ.പി യോഹന്നാന്റെ ഗോസ്‌പൽ ഫോർ ഏഷ്യ എന്ന സംഘടനയുടെ ഡയറക്ടറെന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്‌ണൻ എന്നിവരുമായി അടുപ്പമുള്ളയാളാണ് ഷാജിയെന്ന് ശിവശങ്കർ നേരത്തെ പരിചയപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും വിദേശ നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്നത് ഇയാളാണെന്നും പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിക്ക് കീഴ്‌പ്പെട്ടു പ്രവർത്തിക്കണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. ആർ.എസ്.എസ്, ബി.ജെ.പി സംഘടനകളുടെയും അഭിഭാഷകന്റെയും പ്രേരണയിലാണ് രഹസ്യമൊഴി നൽകിയതെന്ന് പരസ്യമായി പറയണമെന്ന് ആവശ്യപ്പെട്ടു. രഹസ്യമൊഴിയിൽ പറഞ്ഞതു കള്ളമാണെന്ന ഓഡിയോയോ, വീഡിയോയോ വേണമെന്നാണ് ആവശ്യപ്പെട്ടത്. ഇന്നലെ രാവിലെ പത്തു വരെ സമയം നൽകി. രാവിലെ ഡി.ജി.പിയോടൊപ്പം മുഖ്യമന്ത്രിയെ കാണുമ്പോൾ ഇതു നൽകാനായില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നു ഭീഷണിപ്പെടുത്തി.
മുഖ്യമന്ത്രി പറഞ്ഞിട്ടാണു വന്നതെന്ന് ഷാജി പറയുന്ന സംഭാഷണം റെക്കാഡ് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി, ഭാര്യ കമല, മകൾ വീണ, മുൻമന്ത്രി കെ.ടി. ജലീൽ, മുൻ സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ, മുൻ ഐ.എ.എസുകാരി നളിനി നെറ്റോ, എം. ശിവശങ്കർ തുടങ്ങിയവർ യു.എ. ഇ കോൺസുലേറ്റുമായി ചേർന്ന് ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി. കേന്ദ്ര ഏജൻസികളോട് ഇവരുടെ പേരു പറയാതിരിക്കാൻ ജുഡിഷ്യൽ കസ്റ്റഡിയിൽ പീഡിപ്പിച്ചു. മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പങ്കുണ്ടെന്ന് കസ്റ്റംസ് മുഖേന നേരത്തെ മജിസ്ട്രേട്ട് മുമ്പാകെ മൊഴി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടത്തി നടപടിയെടുക്കാതെ മൊഴി കസ്റ്റംസ് പൂഴ്‌ത്തി. തെളിവുകൾ എൻ.ഐ.എ പിടിച്ചെടുത്ത മൊബൈലിലും ലാപ്‌ടോപ്പിലുമുണ്ടെന്നും ഹർജിയിൽ പറയുന്നു.
ഷാജ് കിരൺ വിശ്വസ്തനായിരുന്നുവെന്ന് സ്വപ്‌ന സുരേഷ്
അതേസമയം, ഷാജ് കിരൺ നല്ല സുഹൃത്തും വിശ്വസ്തനുമായിരുന്നെന്ന് സ്വപ്‌ന സുരേഷ് മുൻകൂർ ജാമ്യപേക്ഷ കോടതി തള്ളിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പറഞ്ഞു. താൻ വിളിച്ചിട്ട് തന്നെയാണ് ഷാജ് ബുധനാഴ്ച പാലക്കാട്ടേക്ക് വന്നത്. കേസ് ഒത്തുതീർപ്പാക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറാണ് ഷാജിനെ പരിചയപ്പെടുത്തിയത്. സരിത്തിനെ അറസ്റ്റ് ചെയ്യുമെന്ന് രണ്ടു ദിവസങ്ങൾക്ക് മുമ്പ് തൃശൂരിൽ ഷാജിനെ കണ്ടപ്പോൾ മുന്നറിയിപ്പ് നൽകിയിരുന്നു. അത് തന്നെ സംഭവിച്ചതിനാലാണ് സരിത്തിനെ കസ്റ്റഡിയിലെടുത്തപ്പോൾ ഷാജിനെ വിളിച്ചത്.
വിജിലൻസാണ് കൊണ്ടുപോയതെന്ന് ആദ്യം അറിയിച്ചതും 45 മിനിറ്റിനകം വിട്ടയക്കുമെന്ന് പറഞ്ഞതും അദ്ദേഹമാണ്. ഇതിനുപിന്നാലെ മുഖ്യമന്ത്രിയുടെ നാവും ശബ്ദവുമായി പ്രവർത്തിക്കുന്ന നികേഷ് കുമാർ എന്നയാൾ വന്നുകാണുമെന്നും സംസാരിക്കണമെന്നും നിർദേശിച്ചു. നികേഷിന് തന്റെ ഫോണാണ് ആവശ്യം അത് നൽകണം. പറയുന്നതുപോലെ കേട്ടാൽ കേസെല്ലാം ഒത്തുതീർക്കാമെന്നും ഷാജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |