ആലപ്പുഴ : മത്സ്യക്ഷാമത്തിനൊപ്പം ട്രോളിംഗ് നിരോധനവും കൂടിയെത്തിയതോടെ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ദുരിതത്തിൽ.
നിരോധനം തുടങ്ങുന്നതിന് മുമ്പ് അന്യ സംസ്ഥാന ബോട്ടുകൾ കേരള തീരം വിട്ട് പോകണമെന്ന് ഫിഷറീസ് വകുപ്പ് നിർദേശം നൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടിട്ടില്ല. നിരോധന കാലയളവിൽ ജില്ലയിലെ ബോട്ടുകളും ഔട്ട് ബോർഡ് എൻജിൻ ഘടിപ്പിച്ച വള്ളങ്ങളും ഹാർബറുകളിൽ വിശ്രമത്തിലാകുന്നതോടെ അരലക്ഷത്തോളം കുടുംബങ്ങളാണ് ദുരിതത്തിലായത്.
കുറേ മാസങ്ങളായി, മത്സ്യബന്ധനത്തിന് പോകുന്ന യന്ത്രവത്കൃത ബോട്ടുകളിലെയും വള്ളങ്ങളിലെയും തൊഴിലാളികൾ നിരാശയോടെയാണ് തിരിച്ചെത്തിയിരുന്നത്. ഇന്ധനവില വർദ്ധനവും മേഖലയിലെ തൊഴിലാളികളെ തളർത്തി. നാല് മുതൽ ഏഴ് ദിവസത്തേക്കുള്ള ഇന്ധനം, ആഹാരം, ഐസ് ഉൾപ്പെടെയാണ് ബോട്ടുകൾ കടലിൽ പോകുന്നതെങ്കിലും പ്രതീക്ഷിക്കുന്ന മത്സ്യം കിട്ടാറില്ല. ഒന്നു മുതൽ മൂന്ന് ലക്ഷം രൂപവരെ ഒരു തവണ കടലിൽ പോകുന്നതിന് ചെലവാകും. ഇതിനുള്ള മത്സ്യം പോലും ലഭിക്കാത്തതിനാൽ നാമമാത്രമായ ബോട്ടുകളും വള്ളങ്ങളും മാത്രമായിരുന്നു മത്സ്യബന്ധനത്തിന് പോയിരുന്നത്.
പ്രതീക്ഷ ചാകരയിൽ
ചാകരയിലാണ് ഇനി മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷ. മുൻവർഷങ്ങളിൽ മേടമാസം അവസാനം തീരത്ത് ചാകര പ്രത്യക്ഷപ്പെടുമായിരുന്നു. തീരക്കടൽ മത്സ്യബന്ധനം നടത്തുന്ന വള്ളങ്ങൾക്ക് പൂവാലൻ ചെമ്മീൻ, അയല, മത്തി, കൊഴുവ, നെത്തോലി, താടയും പാരയും തുടങ്ങി വിവിധയിനം മത്സ്യങ്ങളാണ് ലഭിച്ചിരുന്നത്. ഇപ്പോൾ ഇവയൊന്നും കാണാനില്ലെന്ന് തൊഴിലാളികൾ പറയുന്നു. കൊടുംചൂടിനും ഇന്ധനവില വർദ്ധനവിനുമൊപ്പം മണ്ണെണ്ണ പെർമിറ്റ് നിറുത്തലാക്കിയതും മത്സ്യബന്ധന മേഖലയെ ആശങ്കയിലാഴ്ത്തുന്നു.
അഞ്ചുപേർ കയറുന്ന ചെറുവള്ളങ്ങളിലും ഒന്നോ രണ്ടോ തൊഴിലാളികൾ കയറുന്ന പൊന്ത് വള്ളങ്ങളിലും ലഭിക്കുന്ന ചെറുമത്സ്യങ്ങളുടെ വില്പനയാണ് തൊഴിലാളികൾക്ക് അല്പമെങ്കിലും ആശ്വാസം പകരുന്നത്. ചെമ്മീൻ, അയല, മത്തി, കുറിച്ചി, മറ്റ് ചെറുമത്സ്യങ്ങൾ എന്നിവയാണ് പൊന്തുവള്ളക്കാർക്ക് ലഭിക്കുന്നത്.
"വറുതിയിലായ തീരദേശ ജനതയ്ക്ക് സർക്കാർ സഹായം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം. തണൽ പോലെയുള്ള സാമ്പത്തിക സഹായ പദ്ധതി പുനഃസ്ഥാപിക്കണം.
-ഗോപാലൻ, മത്സ്യത്തൊഴിലാളി, പുറക്കാട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |