തിരുവനന്തപുരം: പട്ടികജാതി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ വിഷയങ്ങൾ സ്വാശ്രയ മാനേജ്‌മെന്റ് പ്രതിനിധികളുമായി മന്ത്രി കെ. രാധാകൃഷ്ണൻ ചർച്ച ചെയ്‌തു. സ്‌കോളർഷിപ്പ് വിദ്യാർത്ഥികളുടെ അക്കൗണ്ടിൽ നൽകുന്ന കേന്ദ്രസർക്കാർ തീരുമാനത്തെ തുടർന്ന് സ്വാശ്രയ സ്ഥാപനങ്ങൾ അദ്ധ്യയന വർഷാരംഭത്തിൽ തന്നെ ഫീസ് ആവശ്യപ്പെടുന്നത് ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തിലായിരുന്നു യോഗം. മുൻപ് പട്ടികജാതി വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസ്, പരീക്ഷാ ഫീസ്, അക്കാഡമിക് അലവൻസ്, ഹോസ്റ്റൽ ഫീസ് തുടങ്ങിയവ ഇ-ഗ്രാന്റ്സ് പോർട്ടലിലൂടെ സ്ഥാപനങ്ങളുടെ അക്കൗണ്ടിലേക്ക് കൈമാറിയിരുന്നു. എന്നാൽ 2021-22 മുതൽ സ്‌കോളർഷിപ്പുകൾ വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടിൽ നൽകാനാണ് കേന്ദ്ര നിർദ്ദേശം. 2.50 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ള പട്ടികജാതി വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകേണ്ടെന്നും നിർദ്ദേശിച്ചു. ഹോസ്റ്റൽ ഫീസ്, മെസ് ഫീസ് തുടങ്ങിയവ സംസ്ഥാനത്തെക്കാൾ കുറഞ്ഞ നിരക്കിലാണ് കേന്ദ്രം നൽകുന്നത്. വ്യത്യാസം വരുന്ന തുകയും 2.5 ലക്ഷം രൂപയ്ക്ക് മേൽ വരുമാനമുള്ളവർക്കുള്ള സഹായവും അധിക ബാദ്ധ്യതയായി ഏറ്റെടുത്താണ് സംസ്ഥാനം സ്‌കോളർഷിപ്പ് നൽകുന്നത്. ഈ സാമ്പത്തിക വർഷം പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിനായി 330 കോടി രൂപ വകയിരുത്തിയതായി മന്ത്രി യോഗത്തിൽ വ്യക്തമാക്കി.
പട്ടിക വിഭാഗം വിദ്യാർത്ഥികളുടെ പഠനത്തിനായി സർക്കാരുമായി പൂർണമായും സഹകരിക്കുമെന്ന് സാശ്രയ സ്ഥാപന പ്രതിനിധികൾ അറിയിച്ചു.
പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ എം.ജി. രാജമാണിക്യം, പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടർ എൻ. ദേവിദാസ് സ്വാശ്രയ മാനേജ്‌മെന്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |