തിരുവനന്തപുരം: റഷ്യ- യുക്രെയിൻ യുദ്ധത്തിൽ നാടും വീടും നഷ്ടപ്പെട്ടു പലായനം ചെയ്യുന്ന കുഞ്ഞുങ്ങളെ കണ്ട് ഇസബെൽ എന്ന കുഞ്ഞു കവയിത്രിയുടെ മനസു വേദനിച്ചു. തന്റെ കവിതാ സമാഹാരത്തിലൂടെ ലഭിച്ച തുക മുഴുവനും യുക്രെയിനിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഫണ്ടിലേക്ക് നൽകിയിരിക്കുകയാണ് ഇസബെൽ. അവരും പഠിക്കട്ടെ- ഇസബെൽ പറയുന്നു.
ഷിക്കാഗോയിൽ പ്രൊഫസറായ ജോൺസൺ തോമസിന്റെയും കമ്പ്യൂട്ടർ എൻജിനിയർ രൂപാ തോമസിന്റെയും മകളാണ് ഷിക്കാഗോ സെന്റ് മൈക്കിൾസ് കാത്തലിക് സ്‌കൂൾവിദ്യാർത്ഥി ഇസബെൽ തോമസ്. തിരുവനന്തപുരം കുടപ്പനക്കുന്ന് പുത്തൻവീട്ടിൽ എൻ.ആർ.ഐ ആയിരുന്ന കുടമാങ്കൽ പി.വി. ജോസഫിന്റെയും ഓമന ജോസഫിന്റെയും മകളാണ് ഇസബെല്ലയുടെ അമ്മ രൂപ.
കുട്ടിക്കാലം മുതൽക്കെ എഴുത്തും വായനും ഏറെ പ്രിയമായിരുന്ന ഇസബെലിനെ വീട്ടുകാർ തന്നെയാണ് കവിത എഴുതാൻ പ്രോത്സാഹിപ്പിച്ചത്. അങ്ങനെ പേപ്പറിലും ബുക്കിലും ഇസബെൽ കവിതകൾ കുത്തിക്കുറിക്കാൻ തുടങ്ങി. ആദ്യമായി എഴുതിയ കവിതയാണ് തേൻ. തുടർന്ന് 20 ഓളം കവിതകൾ പിറവിയെടുത്തു.ആ 20 കവിതകൾ കോർത്തിണക്കി ഇസബെൽ ' പെറ്റൽസ് ഇൻ ദ സ്കൈ ' എന്ന കവിതാസമാഹാരമാക്കി. ആദ്യ ഘട്ടത്തിൽ ആറ് രാജ്യങ്ങളിൽ നിന്ന് ഓർഡർ ലഭിച്ചു. ആമസോണിലൂടെ വിറ്റഴിച്ചു. കൊവിഡിൽ കഷ്ടപ്പെടുന്ന മുന്നണിപ്പോരാളികളെ സഹായിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ കൊവിഡിന്റെ കാഠിന്യം കുറഞ്ഞ് ജീവിതം പഴയപടിയായപ്പോഴാണ് റഷ്യ- യുക്രെയിൻ യുദ്ധം ഉടലെടുത്തത്. യുദ്ധത്തിൽ തകർന്ന വിദ്യാർത്ഥികളുടെ അവസ്ഥ ഇസബെലിനെ നൊമ്പരപ്പെടുത്തി. അതോടെയാണ് തന്നാൽ കഴിയുന്ന സഹായം അവർക്ക് ചെയ്യണമെന്ന് ഇസബെലിന് തോന്നിയത്.
ആദ്യ പടിയായി പുസ്തകം വിറ്റുകിട്ടിയ 1000 ഡോളർ യുക്രെയിനിലേക്ക് അയച്ചു. കഴിയുന്ന സഹായങ്ങൾ ഇനിയും ചെയ്യുമെന്നും എല്ലാ കുട്ടികൾക്കും ഇത് പ്രചോദനമാകട്ടെയെന്നും ഇസബെൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |