SignIn
Kerala Kaumudi Online
Thursday, 19 September 2024 2.38 AM IST

എയ്‌ഡഡ് വിദ്യാഭ്യാസ മേഖലയിലെ സംവരണം, സർക്കാർ ഒപ്പമില്ല

Increase Font Size Decrease Font Size Print Page

photo

പിന്നാക്കവിഭാഗ വികസനവകുപ്പ് സ്ഥാപക ഡയറക്ടറായ വി.ആർ. ജോഷി ''എയ്‌ഡഡ് വിദ്യാഭ്യാസ മേഖലയിലെ സംവരണവും രാഷ്ട്രീയ നിലപാടുകളും" എന്ന തലക്കെട്ടി​ൽ കേരളകൗമുദിയിൽ എഴുതിയ ലേഖനത്തിന് അനുബന്ധമായി ചില വിവരങ്ങൾ ചേർക്കാനാണ് ഈ കത്ത്. അദ്ദേഹത്തിന്റെ ലേഖനം വസ്തുതകൾ പൂർണമായി വിശദീകരിച്ചിട്ടുണ്ട്.

ഞാൻ പ്രതിനിധാനം ചെയ്യുന്ന ആൾ ഇന്ത്യ കോൺഫെഡറേഷൻ ഒഫ് എസ്.സി എസ്.ടി ഓർഗനൈസേഷൻസ് 2022 മേയ് നാല് മുതൽ ഏഴ് വരെ, കാസർകോടുനിന്ന് തിരുവനന്തപുരം വരെ വാഹന പ്രചാരണജാഥ നടത്തിയിരുന്നു. 'അതിജീവനയാത്ര'. ഈ ജാഥയുടെ ഏറ്റവും പ്രധാനപ്പെട്ട മുദ്രാ‌വാക്യം ''എയ്‌ഡഡ് മേഖലയിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടുക" എന്നതായിരുന്നു. ഈ ആവശ്യം പട്ടികവിഭാഗങ്ങൾക്ക് സംവരണം നടപ്പാക്കുക എന്നതായിരുന്നില്ല. എല്ലാ വിഭാഗങ്ങൾക്കും അവസരം ലഭിക്കത്തക്കവണ്ണം എയ്‌ഡഡ് മേഖല നിയമനം പി.എസ്.സിക്ക് വിട്ട് സാമൂഹ്യനീതി നടപ്പാക്കുക എന്നതായിരുന്നു.

പട്ടികജാതിയിൽ 5.18 ലക്ഷവും പട്ടികവിഭാഗത്തിൽ 41180 പേരും വിദ്യാസമ്പന്നരായ തൊഴിൽരഹിതരുണ്ട്.

വിദ്യാഭ്യാസ മേഖലയിൽ ആകെ അദ്ധ്യാപക - അനദ്ധ്യാപകർ 168376

ഗവൺമെന്റ് മേഖലയിൽ ആകെ അദ്ധ്യാപക - അനദ്ധ്യാപകർ 56249

എയ്‌ഡഡ് മേഖലയിൽ ആകെ അദ്ധ്യാപക - അനദ്ധ്യാപകർ 112127

എയ്‌ഡഡ് മേഖലയിൽ 112127 പേരിൽ 11212 പേർക്ക് സംവരണത്തിന് അർഹതയുള്ളപ്പോൾ എസ്.സിയിൽ നിന്ന് 361 പേരും എസ്.ടിയിൽ നിന്ന് 97 പേരും ചേർത്ത് ആകെ 458 പേർ മാത്രം. അതായത് ആകെ എയ്‌ഡഡ് മേഖല ജീവനക്കാരിൽ 0.40 ശതമാനം മാത്രം! 99.60 ശതമാനം സംഘടിത സമുദായങ്ങളിൽ നിന്ന്. ഇതിന്റെ ന്യായമായ വിഹിതമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. കാരണം ഈ മേഖലയുടെ ചെലവ് നടത്തുന്നത് സർക്കാർ ഖജനാവിൽ നിന്നാണ്. പൊതുമുതൽ നീതിയുക്തമായി വിതരണം നടത്തണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്.

2019 - 20 വർഷത്തിൽ എയ്‌ഡഡ് വിദ്യാഭ്യാസമേഖലയിലെ സ്ഥാപനങ്ങൾക്കായി
ചെലവഴിച്ച തുക പന്ത്രണ്ടായിരത്തി ഇരുനൂറ്റി ഇരുപത്തിആറു കോടി എൺപത്തിഅഞ്ച് ലക്ഷത്തി ഇരുപത്തി രണ്ടായിരത്തി ഇരുനൂറ്റി എഴുപത്തിയാറ് രൂപ (12226,85,22,276) എന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. എയ്‌ഡഡ് മേഖലയിലെ പെൻഷൻ മാത്രം 3180.66 കോടി രൂപ, കൂടാതെ സ്ഥാപനങ്ങൾക്ക് വാർഷിക ഗ്രാന്റ് ഇനത്തിൽ നൽകുന്ന തുകയും ചേർത്ത് ഓരോവർഷവും 20,000 കോടി രൂപ ചെലവഴിക്കുന്നു. ഇതിന്റെ 99.60 ശതമാനം സംഘടിത സമുദായങ്ങൾക്കു മാത്രം ലഭിക്കുന്നു !

ഇവിടെ ഭരണഘടനാധിഷ്ഠിതമായ സാമൂഹ്യനീതി നടപ്പാക്കണമെങ്കിൽ, ഈ സ്ഥാപനങ്ങളിലെ നിയമനങ്ങൾ പി.എസ്.സിക്കു വിടണം. എയ്‌ഡഡ് മേഖലയെ ജനാധിപത്യ സ്ഥാപനങ്ങളായി പരിവർത്തിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇവിടെയാണ് അനിവാര്യമാകുന്നത്. എയ്‌ഡഡ് മേഖലയിലെ അഞ്ചംഗ സമിതി മാനേജ്‌മെന്റ് നിശ്ചയിക്കുന്ന,​ സർക്കാരിന്റെ ഒരു പ്രതിനിധി അടക്കമുള്ള അഞ്ച് പേരാണ്. ഈ സെലക്‌ഷൻ കമ്മിറ്റി നടത്തുന്ന നിയമനങ്ങൾക്ക് ടെസ്റ്റില്ല, ഇന്റർവ്യൂ ഇല്ല, അർഹതപ്പെട്ടവരുടെ ലിസ്റ്റില്ല, മടിയിലെ കനമാണ് മാനദണ്ഡം!

2016ൽ അന്നത്തെയും ഇന്നത്തെയും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിച്ചത് എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ 50 ശതമാനം സംവരണം നടപ്പാക്കുമെന്നാണ്. ആ തിരഞ്ഞെടുപ്പിലെ പ്രകടനപത്രികയിൽ പൊതുമേഖല അടക്കമുള്ള പി.എസ്.സിക്ക് വിടാത്ത മറ്റ് ഏജൻസികൾ നിയമനം നടത്തുന്ന മേഖലകളെല്ലാം പി.എസ്.സിയുടെ കീഴിൽ കൊണ്ടുവരുമെന്നും പി.എസ്.സി വഴിയായിരിക്കും അത്തരം സ്ഥാപനങ്ങളിലെ നിയമനം എന്നുമാണ്. പാർട്ടിയുടെ പ്രകടനപത്രികയിൽ പറഞ്ഞ കാര്യത്തിൽ നിന്നും പാർട്ടി പിന്മാറുകയും 2021ലെ പ്രകടന പത്രികയിൽ നിന്ന് ഈ വിഷയം ഒഴിവാക്കുകയും ചെയ്തിരിക്കുന്നു. ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്ന തങ്ങളുടെ പാർട്ടിയിലെതന്നെ സെൻട്രൽ കമ്മിറ്റിഅംഗങ്ങളായ മന്ത്രി കെ. രാധാകൃഷ്ണനെയും മുൻമന്ത്രി എ.കെ. ബാലനെയും ബോദ്ധ്യപ്പെടുത്താനാണ് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ശ്രമിക്കേണ്ടത്. പാർട്ടിയുടെ ഘടകങ്ങളായ പി.കെ.എസും എ.കെ.എസും ഈ വിഷയത്തോടുള്ള നിങ്ങളുടെ നിഷേധത്തെ അംഗീകരിച്ചേക്കാം.

പക്ഷെ, ജനാധിപത്യത്തിലും, സാമൂഹ്യനീതിയിലും വിശ്വസിക്കുന്ന അനേകായിരങ്ങൾ വേറെ ഉണ്ടെന്നു കരുതുക. സംഘടിത സമുദായങ്ങളുടെ മുന്നിൽ ഓച്ഛാനിച്ചു നില്ക്കുന്ന ഇടതു വലതു മുന്നണികളെ ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു എന്ന് മനസിലാക്കുക. ചില സംഘടിത സമുദായങ്ങളുടെ കുടുംബാംഗങ്ങളുടെ എയ്‌ഡഡ് മേഖലയിലെ നിയമനങ്ങളെ സംബന്ധിച്ച് വെളിപ്പെടുത്തലിന് ഞങ്ങളെ പ്രേരിപ്പിക്കരുതെന്ന് ഓർമ്മിപ്പിക്കുന്നു.

ശിവരാമൻ തിരുമല

ഫോൺ - 934983662

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LETTER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.