ന്യൂയോർക്ക്: നഷ്ടപ്പെട്ട പ്രണയിനിയെ ഏഴു പതിറ്റാണ്ടിന് ശേഷം കണ്ടെത്തി യു.എസ് സൈനികൻ. തൊണ്ണൂറ്റിയൊന്നുകാരായ ഡ്വേൻ മാനും ജപ്പാൻ വംശജ പെഗ്ഗി യമഗുചിയുമാണ് നായികാനായകൻമാർ. വേർപിരിയിലിന്റെ കഥ മാൻ ഫേസ്ബുക്കിൽ കുറിച്ചത് വൈറലായതാണ് പ്രണയിനിയിലേക്കെത്താൻ കാരണമായത്. പെഗ്ഗിയെ ചരിത്ര ഗവേഷകയായ തെരേസ വോംഗ് കണ്ടെത്തിയതായി അറിയിക്കുകയായിരുന്നു. 1953ൽ യു.എസ് നേവി ഉദ്യോഗസ്ഥനായിരിക്കെ ജപ്പാനിൽ വച്ചാണ് പെഗ്ഗിയുമായി മാൻ പ്രണയത്തിലാവുന്നത്. വിവാഹിതരാകാൻ തീരുമാനിച്ചെങ്കിലും 1954ൽ മാനിനെ യു.എസിലേക്ക് തിരിച്ചു വിളിച്ചു. യു.എസിലെത്തിയ മാൻ തന്റെ കുഞ്ഞിനെ ഉദരത്തിൽ പേറുന്ന പെഗ്ഗിയെ യു.എസിലെത്തിക്കാൻ ശ്രമിച്ചു. തന്റെ അതുവരെയുള്ള സമ്പാദ്യം ഇതിനായി ചെലവഴിക്കാൻ നോക്കിയപ്പോൾ ആ പണം അദ്ദേഹത്തിന്റെ പിതാവ് കൈക്കലാക്കിയിരുന്നു. കത്തുകളിലൂടെ ബന്ധം തുടർന്നെങ്കിലും വൈകാതെ പെഗ്ഗിയിൽ നിന്നുള്ള കത്ത് ലഭിക്കാതായി. താനൊരു ജാപ്പനീസ് പെൺകുട്ടിയെ ജീവിതപങ്കാളിയാക്കുന്നതിൽ എതിർപ്പുണ്ടായിരുന്ന മാതാവ് പെഗ്ഗി അയച്ച കത്തുകളെല്ലാം കത്തിച്ചുകളയുകയായിരുന്നുവെന്ന് പിന്നീടാണ് മാൻ അറിഞ്ഞത്. അതിനിടെ പെഗ്ഗിയ്ക്ക് കുഞ്ഞിനെ നഷ്ടമാവുകയും മറ്റൊരാളുടെ ഭാര്യയാവുകയും ചെയ്തിരുന്നു. യു.എസിൽ തന്നെ മിഷിഗണിലെ എസ്കാനാബയിലായിരുന്നു പെഗ്ഗി. നേവി ഉദ്യോഗസ്ഥനായ ഭർത്താവും മൂന്ന് ആൺ മക്കളുമടങ്ങുന്നതാണ് കുടുംബം. കഴിഞ്ഞ ദിവസം എസ്കാനാബയിലെ റിസോർട്ടിൽ ഇരുവരും കണ്ടുമുട്ടി. താൻ അവളെ ഉപേക്ഷിച്ചിരുന്നില്ലെന്നും പെഗ്ഗി തന്റെ മനസ്സിലുണ്ടായിരുന്നുവെന്നും പറഞ്ഞ മാൻ, 70 വർഷമായി തന്റെ പഴ്സിൽ സൂക്ഷിച്ചിരുന്ന പെഗ്ഗിയുടെ ചിത്രം കാണിച്ചു. തന്നെക്കുറിച്ചുള്ള ഓർമ്മകൾ ഹൃദയത്തിൽ സൂക്ഷിച്ച മാനിന് നിറകണ്ണുകളോടെ പെഗ്ഗി നന്ദിയറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |