കൊച്ചി: ആരെയും ഭയമില്ലെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാത്തിനെയും ഭയന്ന് ജനങ്ങളെ ബന്ദികളാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്താസമ്മേനത്തിൽ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി പുറത്തിറങ്ങിയാൽ ജനങ്ങൾ അകത്തിരിക്കേണ്ട സ്ഥിതിയാണ്. അദ്ദേഹത്തിന്റെ യാത്രയും സുരക്ഷാസന്നാഹങ്ങളും ജനങ്ങളെ ബന്ദികളാക്കിയാണ്. രോഗികളെയും മാദ്ധ്യമപ്രവർത്തകരെയും തടയുന്നത് മുമ്പൊരിക്കലും കണ്ടിട്ടില്ല. ഭയം കൊണ്ട് കണ്ണിൽ ഇരുട്ട് കയറിയ മുഖ്യമന്ത്രി കറുപ്പ് നിറം നിരോധിക്കുന്ന സ്ഥിതിയിലാണ്. കറുപ്പ് പാടില്ലെന്ന് പൂനെയിലെ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യം പറഞ്ഞത്. അതാണ് പിണറായി വിജയനും ആവർത്തിക്കുന്നത്. മുണ്ടുടുത്ത മോദിയാണ് പിണറായിയെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപം ശരിവയ്ക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ വിലക്കുകൾ.
സ്വപ്നയുടെ മൊഴി പ്രതിയുടെ ആരോപണമായി കണ്ടവർ പോലും പിണറായിയുടെയും സി.പി.എമ്മിന്റെയും വെപ്രാളവും ഭീതിയും കാണുമ്പോൾ എന്തോ കാര്യമുണ്ടെന്ന് ചിന്തിച്ചുതുടങ്ങി. നിരപരാധികളെങ്കിൽ എന്തിന് പേടിക്കണം? ആരോപണം ഉന്നയിച്ച സ്വപ്നയ്ക്കെതിരെ കേസ് കൊടുക്കാൻ തയ്യാറാകുന്നില്ല. കേന്ദ്ര ഏജൻസികൾ ആരോപണങ്ങൾ അന്വേഷിക്കുന്നുമില്ല. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളിൽ സമരവും നിയമനടപടികളും കോൺഗ്രസ് തുടരും.
മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച ഷാജ് കിരണിനെ ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറാകാത്തത് ദുരൂഹമാണ്. മുഖ്യമന്ത്രിയുടെ ദൂതനായി വന്ന ഷാജിന് തമിഴ്നാട്ടിലേയ്ക്ക് കടക്കാനും അവസരം നൽകി. മുഖ്യമന്ത്രിയുടെ ഇടനിലക്കാരനായാണ് ഷാജ് പ്രവർത്തിച്ചത്. മുഖ്യമന്ത്രിയുടെ അറിവില്ലാതെ വിജിലൻസ് ഡയറക്ടർ പ്രവർത്തിക്കില്ല.
ബിലീവേഴ്സ് ചർച്ചും മുഖ്യമന്ത്രിയും തമ്മിൽ ബന്ധമുണ്ടെന്ന ഷാജ് കിരണിന്റെ ആരോപണം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം. വിൽക്കാൻ അവകാശമില്ലാത്ത ചെറുവള്ളി എസ്റ്റേറ്റ് ഹാരിസൺ മലയാളം ബിലീവേഴ്സ് ചർച്ചിന് നൽകുകയായിരുന്നു. സർക്കാരിന്റെ സ്ഥലം വില നൽകി വിമാനത്താവളത്തിന് വേണ്ടി ഏറ്റെടുക്കാൻ ചർച്ച് അധികാരികളുമായി മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന ആവശ്യം സതീശൻ ആവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |