തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ വർഷങ്ങളായുള്ള നിയമപോരാട്ടം ഫലപ്രാപ്തിയിലേക്ക്. സംസ്ഥാനത്ത് സർക്കാർ സർവീസിൽ സ്ഥാനക്കയറ്റത്തിന് അവർക്ക് നാലുശതമാനം സംവരണം ഏർപ്പെടുത്തിക്കൊണ്ട് സർക്കാർ ഉടൻ ഉത്തരവിറക്കും. സാമൂഹ്യനീതി വകുപ്പ് നടപടികൾ പൂർത്തിയാക്കി. 40 വകുപ്പുകളിലായി 380 തസ്തികകളിൽ ജോലി ചെയ്യുന്നവർക്കാകും പ്രയോജനം.
2016ലെ സുപ്രീംകോടി ഉത്തരവ് നടപ്പാക്കാതെ ഉഴപ്പിയ സർക്കാർ നടപടി ചോദ്യം ചെയ്ത കോടതി ജൂലായ് രണ്ടാംവാരത്തിൽ തത്‌സ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞമാസം 19ന് നിർദ്ദേശിച്ചിരുന്നു. തുടർന്നാണ് നടപടികൾക്ക് വേഗം കൂടിയത്. 1996 മുതൽ മുൻകാല പ്രാബല്യത്തോടെ സ്ഥാനക്കയറ്റം നൽകണമെന്ന കോടതി നിർദ്ദേശം നടപ്പാക്കുമ്പോൾ മറ്റുള്ളവരുടെ സ്വാഭാവിക സ്ഥാനക്കയറ്റത്തെ ബാധിക്കാതിരിക്കാനുള്ള മാർഗരേഖയും സർക്കാർ തയ്യാറാക്കി. 2015ലെ ഭിന്നശേഷി സെൻസസ് പ്രകാരം 16,991 പേർ സർക്കാർ സർവീസിലുണ്ടെന്നാണ് കണക്ക്. അതിനുശേഷം എണ്ണം കൂടിയിട്ടുണ്ടാകും.
കർണാടക സ്വദേശിയായ രാജീവ് കുമാർ ഗുപ്തയാണ് സുപ്രീംകോടതിയെ സമീപിച്ച് അനുകൂല വിധി നേടിയത്. ആന്ധ്രാപ്രദേശ്, ഒഡീഷ, ഉത്തർപ്രദേശ്, ബീഹാർ, ഗോവ തുടങ്ങിയ സംസ്ഥാനങ്ങൾ നടപ്പാക്കിയെങ്കിലും കേരളം നടപടി സ്വീകരിച്ചില്ല. സാമൂഹ്യനീതി വകുപ്പിലെ ഒരുവിഭാഗം ഉദ്യോഗസ്ഥർ ഇതിനെതിരെ നിലപാടെടുത്തതാണ് കാരണം.
ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡിഫറന്റ്ലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് ആനന്ദ് നാറാത്ത് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഇതുസംബന്ധിച്ച് പഠിക്കാൻ കഴിഞ്ഞ സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചെങ്കിലും അനുകൂല റിപ്പോർട്ടല്ല സമർപ്പിച്ചത്. എന്നാൽ ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യമാകുമെന്ന് കണ്ടാണ് നടപടികൾ സജീവമാക്കിയത്.
'' ദിവസങ്ങൾക്കുള്ളിൽ ഭിന്നശേഷിക്കാർക്ക് സ്ഥാനക്കയറ്റത്തിന് സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങും.
-ആർ.ബിന്ദു
സാമൂഹ്യനീതി വകുപ്പ് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |