തിരുവനന്തപുരം: നഗരത്തിലെ മൂന്നിടത്ത് നിന്നായി ബി.എസ്.എൻ.എല്ലിന്റെ 10 ലക്ഷം രൂപ വില വരുന്ന ചെമ്പ് കേബിളുകൾ മുറിച്ചു കടത്തിയ സംഘത്തിനെ കസ്റ്റഡിയിൽ വാങ്ങാൻ തമ്പാനൂർ പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും.
കേസിൽ പിടിയിലായ അഞ്ചംഗ സംഘത്തെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും തെളിവെടുപ്പ് നടത്താനുമാണ് പൊലീസ് തീരുമാനം. ഈ സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നതും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
മോഷ്ടിച്ചു കടത്തുന്ന കേബിളുകൾ ബാലരാമപുരം രാമപുരത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ എത്തിച്ച് പ്ലാസ്റ്റിക് ഉരുക്കി ചെമ്പ് മാത്രമാക്കി മാറ്റും. ഈ ചെമ്പ് മാർത്താണ്ഡത്ത് എത്തിച്ചായിരുന്നു വില്പന നടത്തിയിരുന്നത്. കേബിളുകൾ വിൽക്കാനായി ഇവർക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്നും അന്വേഷണ സംഘം പരിശോധിക്കും.
പിടിയിലായ അതിയന്നൂർ കല്ലുംമൂട് ജയലക്ഷ്മി നിവാസിൽ നന്ദകുമാറാണ് അഞ്ചംഗ സംഘത്തിലെ പ്രധാനിയെന്ന് പൊലീസ് അറിയിച്ചു. സെറ്റ്അപ്പ് ബോക്സുകളിലെയും 2ജി ലൈനുകളുടെ കേബിളുകളും ഇയാൾ ഒറ്റയ്ക്ക് മുറിച്ച് വിറ്റിരുന്നു. ഈ സംഭവങ്ങളിൽ പരാതികൾ ഉണ്ടാകാത്തത് ഇയാൾക്ക് കൂടുതൽ പേരെ കൂട്ടി മോഷണം നടത്താൻ പ്രേരണയായതായി പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |