മൂന്നോവറിൽ 59 റൺസടിച്ച് ആസ്ട്രേലിയയെ തോൽപ്പിച്ച് ശ്രീലങ്ക
25 പന്തിൽ 54 റൺസുമായി വിജയമൊരുക്കിയത് ക്യാപ്ടൻ ഷനക
പല്ലക്കിലെ : ട്വന്റി-20 ക്രിക്കറ്റിലെ അവിശ്വസനീയമായ ചേസിംഗിൽ അവസാന മൂന്ന് ഓവറിൽ 59 റൺസടിച്ച് വിജയം നേടി ശ്രീലങ്ക.ഓസ്‌ട്രേലിയയ്ക്ക് എതിരായ മൂന്നാം ട്വന്റി-20യിൽ ഏറക്കുറേ അവിശ്വസനീയമായ ലക്ഷ്യം ഒറ്റയ്ക്ക് അടിച്ച് നേടി ലങ്കയുടെ ഹീറോയായത് നായകൻ ദാസുൻ ഷനകയാണ്.25 പന്തിൽ നിന്ന് 54 റൺസെടുത്ത ഷനക പുറത്താവാതെ നിന്നാണ് വിജയത്തിലേക്കുള്ള പടയോട്ടം നയിച്ചത്. മത്സരത്തിൽ ഓസ്‌ട്രേലിയ നാലു വിക്കറ്റിന് തോറ്റെങ്കിലും പരമ്പര2-1ന് അവർ സ്വന്തമാക്കി. ചേസിംഗ് ഇങ്ങനെ
177 റൺസ് വിജയലക്ഷ്യവുമായാണ് ശ്രീലങ്ക ബാറ്റിങ്ങിനിറങ്ങിയത്. ഓപ്പണർ ഗുണതിലക 15 റൺസെടുത്ത് പുറത്തായശേഷം പാത്തും നിസങ്കയും (27) ചരിത് അസലങ്കയും(26) ലങ്കയെ മുന്നോട്ടു നയിച്ചു. ഇരുവരേയും പുറത്താക്കി സ്റ്റോയിനിസ് ഓസ്‌ട്രേലിയയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പിന്നീടിറങ്ങിയ ഭനുക രാജപക്‌സയും(17)കുശാൽ മെൻഡിസും(6), ഹസരങ്ക(8) പുറത്തായതോടെ ശ്രീലങ്ക 108 റൺസിന് ആറ് വിക്കറ്റ് നഷ്ടപ്പെട്ട നിലയിലായി.
തുടർന്ന് ശ്രീലങ്കൻ ക്യാപ്ടൻ ദാസുൻ ഷനക ക്രീസീലെത്തുമ്പോൾ 26 പന്തിൽ നിന്ന് 69 റൺസാണ് ലങ്കയ്ക്ക് വേണ്ടിയിരുന്നത്. ജയം അസാധ്യമാണെന്ന് ലങ്കൻ ആരാധകർ ഉറപ്പിച്ചിരിക്കേ മൈതാനത്ത് ഷനകയുടെ വെടിക്കെട്ട് തുടങ്ങുകയായിരുന്നു. അവസാന ഓവറിൽ ലങ്കയ്ക്ക് ജയിക്കാൻ 19 റൺസാണ് വേണ്ടിയിരുന്നത്. അവസാന നാലുപന്തുകളിൽ 15 റൺസും. മൂന്നാം പന്തിലും നാലാം പന്തിലും ബൗണ്ടറിയടിച്ച ഷനക അഞ്ചാം പന്ത് സിക്സ് പറത്തി. അവസാനപന്ത് വൈഡായതോടെ ലങ്ക വിജയം നേടി. അഞ്ച് ഫോറുകളും നാല് സിക്‌സറുകളുമടങ്ങുന്നതാണ് ഷനകയുടെ ഇന്നിംഗ്‌സ്. ഷനകയാണ് മാൻ ഒഫ് ദ മാച്ചും.
ഓസീസ് 176/5 ആദ്യം ബാറ്റ് ചെയ്ത ഓസീസിന് മികച്ച തുടക്കമാണ് ഫിഞ്ചും(29) വാർണറും (39)നല്‍കിയത്. അവസാന ഓവറുകളിൽ സ്‌റ്റോയിനിസും(38) സ്മിത്തും (37)തകർത്തടിച്ചതോടെയാണ് ഓസ്‌ട്രേലിയ 170 റൺസ് കടന്നത്. അവസാന മത്സരവും ജയിച്ച് പരമ്പര തൂത്തുവാരാനാണ് ഓസീസ് ഇറങ്ങിയത്. പക്ഷേ ഷനകയുടെ തകർപ്പൻ പ്രകടനം ലങ്കയ്ക്ക് ആശ്വാസജയം സമ്മാനിച്ചു. അഞ്ച് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കമാകും.
സൂപ്പർ ചേസിംഗ്
18-ാം ഓവർ - 22 റൺസ്
19-ാം ഓവർ - 18 റൺസ്
18-ാം ഓവർ - 19 റൺസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |