ന്യൂഡൽഹി: സൈനിക റിക്രൂട്ട്മെന്റിൽ വിപ്ലവകരമായ തീരുമാനവുമായി കേന്ദ്ര സർക്കാർ. വിരമിക്കുന്നത് വരെ അല്ലെങ്കിൽ 15 - 20 വർഷം സേവനം ചെയ്യുക എന്ന നിലവിലെ വ്യവസ്ഥകളെ അടിമുടി കേന്ദ്രം പരിഷ്കരിച്ചു. പകരം ഹ്രസ്വകാലത്തേക്കും ഇനി സൈനികരായി സേവനം അനുഷ്ഠിക്കാം എന്നതാണ് പുതിയ തീരുമാനം. 17.5 മുതൽ 21 വയസ് വരെയുള്ളവർക്കാണ് നിയമനം ലഭിക്കുക. അഗ്നീപഥ് എന്ന പദ്ധതിയിലാണ് നാല് വർഷത്തേക്ക് സൈനികരെ നിയമിക്കുക. ഇത് സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗാണ് പുറത്തുവിട്ടത്.
അഗ്നീപഥ് പദ്ധതിയിലൂടെ സൈന്യത്തിൽ ചേരുന്നവരെ അഗ്നിവീർ എന്നായിരിക്കും അറിയപ്പെടുക. നാല് വർഷത്തിന് ശേഷം ഇവർ പിരിഞ്ഞുപോകണം. അതേസമയം ഇവരിൽ മികവ് പുലർത്തുന്ന 25 ശതമാനം പേരെ 15 വർഷത്തേക്ക് നിയമിക്കുകയും ചെയ്യും. നാല് വർഷത്തെ നിയമനത്തിന് മുന്നോടിയായി ആറ് മാസത്തെ പരിശീലനവുമുണ്ടാകും. ഈ കാലയളവിൽ 30,000 മുതൽ 40,000 രൂപ വരെ ശമ്പളവും അഗ്നീപഥ് സേനാംഗങ്ങൾക്ക് ലഭിക്കും. ആരോഗ്യ ഇൻഷുറൻസ് അടക്കമുള്ള ആനുകൂല്യങ്ങൾക്കും ഇവർ അർഹരായിരിക്കും.
സ്ഥിര നിയമനം നടത്തുമ്പോൾ ഉണ്ടാവുന്ന അധിക സാമ്പത്തിക ബാദ്ധ്യതയും പെൻഷൻ ബാദ്ധ്യതയും ഹ്രസ്വകാല നിയമനത്തിലൂടെ മറികടക്കുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യം.അടുത്ത 90 ദിവസത്തിനകം നിയമനം നടത്തുമെന്നാണ് രാജ്നാഥ് സിംഗ് അറിയിച്ചിരിക്കുന്നത്. 2023 ജൂലായ് മാസത്തിൽ ആദ്യ ബാച്ച് സജ്ജമാകും. കരസേന, വ്യോമസേന, നാവികസേന എന്നീ വിഭാഗങ്ങളിലേക്കും നിയമനമുണ്ടാകും.
അഗ്നിവീർ സേനാംഗങ്ങളായി പെൺകുട്ടികൾക്കും നിയമനം ലഭിക്കുമെന്ന് നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ വ്യക്തമാക്കി. ഓൺലൈൻ കേന്ദ്രീകൃത സംവിധാനത്തിലൂടെയായിരിക്കും നിയമനം നടത്തുക. സേനകളിലേക്കുള്ള നിയമനത്തിനായി ഇപ്പോഴുള്ള അതേ യോഗ്യത തന്നെയായിരിക്കും ഇവർക്കും ഉണ്ടാവുകയെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
11 മുതൽ 12 ലക്ഷം രൂപ വരെയുള്ള പാക്കേജിലായിരിക്കും നാല് വർഷത്തിന് ശേഷം ഇവരെ പിരിച്ചുവിടുക. എന്നാൽ ഇവർക്ക് പെൻഷൻ ലഭിക്കില്ല. പദ്ധതി വിജയിക്കുകയാണെങ്കിൽ വാർഷിക പ്രതിരോധ ബഡ്ജറ്റിൽ നിന്ന് 5.2 കോടി രൂപ മിച്ചമായി ലഭിക്കുമെന്നാണ് പ്രതിരോധമന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ. ആദ്യ ബാച്ചിൽ 45,000 പേരെയായിരിക്കും റിക്രൂട്ട് ചെയ്യുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |