തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിര സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഗുരുതരമായ ആക്ഷേപങ്ങളാണ് ഉയർന്നു വന്നതെന്നും ഇതിന് മറുപടി നൽകാൻ മുഖ്യമന്ത്രി ബാദ്ധ്യസ്ഥനാണെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രി മറുപടി നൽകിയ ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോപണങ്ങളിൽ മുഖ്യമന്ത്രി മാദ്ധ്യമങ്ങൾക്ക് മുന്നിൽ വന്ന് മറുപടി നൽകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഭരിക്കുന്ന സി.പി.എം തന്നെ സംസ്ഥാനത്തെ കലാപഭൂമിയാക്കുകയാണെന്നും സതീശൻ ചൂണ്ടിക്കാട്ടി. കോൺഗ്രസ് ഓഫീസുകൾ കത്തിക്കുന്നതിന് ക്രിമിനൽ സംഘത്തെ അയയ്ക്കു്നു. വിഷയത്തിൽ നിന്ന് ശ്രദ്ധ മാറ്റാനാണ് സി.പി.എമ്മും സർക്കാരും ശ്രമിക്കുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു.
ഇന്ന് വൈകിട്ടാണ് സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലെ വിവരങ്ങൾ പുറത്ത് വന്നത്. സത്യവാങ്‌മൂലത്തിൽ മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ക്ളിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ ചർച്ചകൾ നടന്നുവെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്ക് ഷാർജയിൽ ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ചായിരുന്നു ചർച്ച. ഇതിനായി മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുടെ സഹായം തേടി. ഷാർജയിൽ ബിസിനസ് പങ്കാളികളുമായി ചർച്ച നടത്തി. ചർച്ചയിൽ മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമൊപ്പം ശിവശങ്കറും നളിനി നെറ്റോയും പങ്കെടുത്തു എന്നും കോടതിയിൽ നൽകിയ സത്യവാങ്‌മൂലത്തിൽ സ്വപ്ന പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |