കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ സംഘം നടൻ ദിലീപിന്റെ ഭാര്യ കാവ്യ മാധവന്റെ അമ്മ ശ്യാമളയേയും ദിലീപിന്റെ സഹോദരി സബിതയേയും ചോദ്യം ചെയ്തു. ആലുവയിലെ ദിലീപിന്റെ വീടായ പത്മസരോവരത്തിൽ ചോദ്യം ചെയ്യൽ രണ്ടുമണിക്കൂർ നീണ്ടു. വധഗൂഢാലോചന കേസിലെ മൂന്നാം പ്രതി ടി.എൻ. സുരാജിന്റെ ഭാര്യയാണ് സബിത. നോട്ടീസ് നൽകിയശേഷം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇരുവരെയും ചോദ്യം ചെയ്തത്.
സംവിധായകൻ ബാലചന്ദ്രകുമാറിന് സ്ഥിരമായി വിളിയെത്തിയിരുന്ന നമ്പർ ശ്യാമളയുടെ പേരിലാണെന്ന് വ്യക്തമായിരുന്നു. കാവ്യ ഈ സിം ഉപയോഗിച്ചിരുന്നതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഇതിൽ വ്യക്തത വരുത്താനാണ് ശ്യാമളയെ ചോദ്യം ചെയ്തതെന്നാണ് സൂചന.
ഈ സിം ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു കാവ്യയുടെ മൊഴി. കാവ്യ കള്ളം പറയുകയാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ദിലീപുമായുള്ള വിവാഹത്തിന് മുമ്പ് ഈ നമ്പർ ഉപയോഗിച്ചാണ് കാവ്യ ദിലീപിനെ വിളിച്ചിരുന്നത്.
കാവ്യയ്ക്ക് സംഭവത്തിൽ പങ്കുള്ളതായി സൂചന നൽകി സുരാജും ദിലീപിന്റെ സുഹൃത്ത് ശരത് ജി. നായരുമായുള്ള ശബ്ദരേഖ പുറത്തു വന്നിരുന്നു. ഇതിന് ഇടയാക്കിയ സാഹചര്യം അറിയാനും മറ്റു മൊഴികളിൽ വ്യക്തത വരുത്താനുമാണ് സബിതയെ ചോദ്യം ചെയ്തത്. കാവ്യ, സുരാജ്, ദിലീപിന്റെ സഹോദരൻ അനൂപ് എന്നിവരെ വീണ്ടും ചോദ്യം ചെയ്യും.
ഹാഷ് വാല്യു മാറിയതിന്റെ
പ്രത്യാഘാതമെന്താണ്: ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച ക്രൈംബ്രാഞ്ചിന്റെ ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. പ്രതിഭാഗത്തിന്റെ വാദം കൂടി അറിയാനാണിത്. ഹാഷ് വാല്യു മാറിയതിന്റെ പ്രത്യാഘാതമെന്തെന്ന് ഹർജിക്കാർ അറിയിക്കണം. ഹർജിയിൽ കക്ഷി ചേരാൻ അനുമതി തേടിയാൽ ദിലീപിന്റെ ഭാഗം കേൾക്കാമെന്നും കോടതി അറിയിച്ചു.
കോടതിയിൽ ഹാജരാക്കിയ രേഖയിൽ തിരിമറി നടന്നിട്ടുണ്ടെങ്കിൽ അതിന്റെ പ്രയോജനം പ്രതിക്കു ലഭിക്കുമോയെന്ന് കോടതി ചോദിച്ചു. ഹാജരാക്കിയ രേഖയിൽ കോടതിക്കാണ് അധികാരം. ഹർജിയിൽ പ്രതിഭാഗത്തെ കക്ഷി ചേർക്കുന്നതിൽ പ്രോസിക്യൂഷന് താല്പര്യക്കുറവ് എന്താണെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വാക്കാൽ ചോദിച്ചു. ഇവയിൽ വിശദമായ മറുപടി നൽകാമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് വീണ്ടും ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി വിചാരണ കോടതി തള്ളിയതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |