തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് എല്ലാവിഷയത്തിനും എ പ്ളസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടെങ്കിലും ഉപരിപഠനത്തിനു യോഗ്യത നേടിയവരുടെ എണ്ണം കൂടുതലാണ്. പരീഷ എഴുതിയവരുടെ എണ്ണവും കൂടുതലായിരുന്നു. ഈ വർഷം 4,23,303 വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് അർഹത നേടിയത്. കഴിഞ്ഞ വർഷം 4,19,651 പേരായിരുന്നു. 3,652 കുട്ടികൾ കൂടുതലായുണ്ട്. യോഗ്യത നേടിയ എല്ലാവർക്കും ഉപരിപഠനത്തിന് സൗകര്യം ഒരുക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിലവിൽ പ്ളസ് ടുവിന് 3,61,000 സീറ്റുകളും വി.എച്ച്.എസ്.സിക്ക് 33,000വും ഐ.ടിക്ക് 64,000വും പോളിടെക്നിക്കിന് 9000വും അടക്കം 4,67,000 സീറ്റുകളാണ് പ്ളസ് വണ്ണിനായുള്ളത്. കഴിഞ്ഞ വർഷം കുട്ടികൾക്ക് അഡ്മിഷൻ ലഭിക്കാത്തത് വിവാദമായപ്പോൾ 30 ശതമാനം സീറ്റുകൾ വർദ്ധിപ്പിക്കുകയും 79 അധിക ബാച്ചുകൾ അനുവദിക്കുകയും ചെയ്തിരുന്നു. അതിനാൽ ഇക്കുറി പ്രശ്നം ഉണ്ടാവാനിടയില്ല. ആവശ്യമെങ്കിൽ കൂടുതൽ ബാച്ചുകൾ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
ബോണസ് പോയിന്റ് ലഭിക്കും
കലാ കായികോത്സവങ്ങളോ പ്രവൃത്തി പരിചയ മേളകളോ ഇല്ലാത്തതിനാൽ രണ്ടു വർഷമായി എസ്.എസ്.എൽ.സി കുട്ടികൾക്ക് ഗ്രേസ് മാർക്കില്ല. എന്നാലിത് വിദ്യാർത്ഥികളെ ബാധിച്ചിട്ടില്ലെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. എൻ.സി.സി, എസ്.പി.സി, സ്കൗട്ട്സ്, ഗൈഡ്സ് പോലുള്ളവയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ബോണസ് പോയിന്റുകൾ ഉള്ളത് പ്ളസ് വൺ അഡ്മിഷൻ സമയത്ത് പരിഗണിക്കും. ഈ വർഷം കലാ- കായിക- പ്രവൃത്തി പരിചയ മേളകളെല്ലാം വേഗത്തിൽ നടത്തുമെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |