ടോക്യോ ഒളിമ്പിക്സിന് ശേഷം ജാവലിനിൽ വീണ്ടും മായാജാലം കാട്ടി നീരജ് ചോപ്ര
പാവോ നൂർമി ഗെയിംസിൽ ദേശീയ റെക്കാഡ് തിരുത്തിയെഴുതി വെള്ളി നേടി
89.30 മീറ്റർ പുതിയ ദൂരം
ഹെൽസിങ്കി : ടോക്യോ ഒളിമ്പിക്‌സിൽ സ്വർണം നേടി ചരിത്രം സൃഷ്ടിച്ച ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്ര സ്വന്തം പേരിലുണ്ടായിരുന്ന ദേശീയ റെക്കാഡ് തിരുത്തിയെഴുതി ഫീൽഡിലേക്കുള്ള മടങ്ങിവരവ് അവിസ്മരണീയമാക്കി. ഫിൻലാൻഡിൽ നടക്കുന്ന പാവോ നൂർമി ഗെയിംസിൽ 89.30 മീറ്റർ ദൂരം കണ്ടെത്തി പുതിയ ദേശീയ റെക്കാഡ് കുറിച്ച നീരജ് വെള്ളി മെഡലും സ്വന്തമാക്കി. കഴിഞ്ഞ വർഷം മാർച്ചിൽ പട്യാലയിൽ നടന്ന മീറ്റിൽ 88.07 മീറ്റർ എറിഞ്ഞ് സൃഷ്ടിച്ചിരുന്ന ദേശീയ റെക്കാഡാണ് ഇന്നലെ നീരജ് തിരുത്തിയത്.ടോക്യോ ഒളിമ്പിക്‌സിൽ 87.58 മീറ്റർ ജാവലിൻ പായിച്ചാണ് അത്‌ലറ്റിക്‌സിൽ ഒളിമ്പിക് സ്വർണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി ചരിത്രം സൃഷ്ടിച്ചത്.
ടോക്യോ ഒളിമ്പിക്‌സ് കഴിഞ്ഞ് 10 മാസത്തിനു ശേഷമാണ് 24-കാരനായ നീരജ് കളത്തിലേക്ക് തിരിച്ചുവരുന്നത്.പാവോ നൂർമി ഗെയിംസിൽ 89.83 ദൂരം കണ്ടെത്തിയ ഫിൻലാൻഡ് താരം ഒലിവർ ഹെലൻഡറാണ് സ്വർണം നേടിയത്.
ദേശീയ റെക്കാഡ് തിരുത്തിയെഴുതിയ നീരജിനെ കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂർ, മുൻ ക്രിക്കറ്റ് താരങ്ങളായ ഗൗതം ഗംഭീർ,സുരേഷ് റെയ്ന തുടങ്ങിയവർ അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |