ന്യൂയോർക്ക് : ഇന്ത്യ, ഇസ്രയേൽ, യു.എ.ഇ, യു.എസ് എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച പുതിയ സഖ്യമായ ഐ2യു2വിന്റെ (I2U2) ആദ്യ ഉച്ചകോടി അടുത്ത മാസം നടക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇസ്രയേൽ പ്രധാനമന്ത്രി നഫ്‌താലി ബെന്നറ്റ്, യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ വെർച്വലായാണ് യോഗത്തിൽ പങ്കെടുക്കുക. ലോക രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബൈഡൻ ഭരണകൂടം നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സഖ്യം രൂപീകരിച്ചിരിക്കുന്നത്.
ആഗോളതലത്തിൽ യു.എസ് സഖ്യങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് വൈറ്റ്‌ഹൗസിന്റെ നീക്കം. ആദ്യ ഉച്ചകോടിയിൽ ഭക്ഷ്യസുരക്ഷ, സഹകരണം, സാമ്പത്തികം, വ്യാപാരം, സാങ്കേതികവിദ്യ തുടങ്ങിയവ ചർച്ചയാവും. സഖ്യത്തിലെ രാജ്യങ്ങളെല്ലാം ടെക്‌നോളജി ഹബ്ബുകളാണെന്നും അതിനാൽ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട മേഖലകളിൽ ഈ രാജ്യങ്ങൾക്ക് ഒരുമിച്ച് പ്രവർത്തിക്കാനാകുമെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.
'ഇന്ത്യ ഒരു വലിയ ഉപഭോക്തൃ വിപണിയാണ്. ഉയർന്ന ഡിമാൻഡുള്ളതും ഹൈടെക്കുമായ ഉത്പന്നങ്ങളുടെ വലിയ നിർമ്മാതാവ് കൂടിയാണ് ഇന്ത്യ. അതിനാൽ, സാങ്കേതികവിദ്യ, വ്യാപാരം, കാലാവസ്ഥ, കൊവിഡ് 19 തുടങ്ങിയ നിരവധി മേഖലകളിൽ ഈ രാജ്യങ്ങൾക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയും."- നെഡ് പ്രൈസ് കൂട്ടിച്ചേർത്തു. 2021 ഒക്ടോബറിൽ നാല് രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ ഇസ്രയേലിൽ യോഗം ചേർന്നിരുന്നു.
ജൂലായ് 13 മുതൽ 16 വരെ ബൈഡൻ നടത്തുന്ന മിഡിൽ ഈസ്റ്റ് പര്യടനത്തിനിടെയാകും നാല് രാജ്യങ്ങളുടെയും വെർച്വൽ ഉച്ചകോടി ചേരുകയെന്നാണ് റിപ്പോർട്ട്. ഇസ്രയേൽ, വെസ്റ്റ് ബാങ്ക്, സൗദി അറേബ്യ എന്നിവിടങ്ങളിൽ ബൈഡൻ സന്ദർശനം നടത്തുന്നുണ്ട്. പ്രസിഡന്റായശേഷം ബൈഡൻ ആദ്യമായാണ് ഇസ്രയേലിലെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |