തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ ഇൻഡിഗോ എയർപോർട്ട് മാനേജർ തയാറാക്കിയ റിപ്പോർട്ടിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇൻഡിഗോ സൗത്ത് ഇന്ത്യൻ മേധാവി വരുൺ ദ്വിവേദിയോട് പ്രതിപക്ഷ നേതാവ് പരാതി ഉന്നയിച്ചു.
കണ്ണൂർ സ്വദേശി ആയ എയർപോർട്ട് മാനേജർ ബിജിത് സമ്മർദത്തിന് വഴങ്ങിയെന്നും അതിനാൽ അദ്ദേഹം തയാറാക്കിയ റിപ്പോർട്ട് തള്ളണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇൻഡിഗോ മാനേജർ രാഷ്ട്രീയ പോലീസ് സമ്മർദത്തിന് വഴങ്ങി വ്യാജ റിപ്പോർട്ട് തയാറാക്കി. ഇ പിയുടെ പേര് റിപ്പോർട്ടിൽ നിന്നും ബോധപൂർവം ഒഴിവാക്കി. മുഖ്യമന്ത്രി ഇറങ്ങിയ ശേഷം ആണ് പ്രതിഷേധം നടന്നതെന്ന് കോടിയേരിയും ഇ പിയും പറഞ്ഞിട്ടും വ്യാജ റിപ്പോർട്ട് തയ്യാറാക്കി. സൗത്ത് ഇന്ത്യൻ മേധാവിയോട് സംസാരിച്ച പ്രതിപക്ഷ നേതാവ് ഉടൻ രേഖ മൂലം പരാതി നൽകും.
മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ പരാതിക്കാരുടെ മൊഴിയെ സാധൂകരിക്കുന്ന റിപ്പോർട്ടാണ് വിമാനക്കമ്പനിയായ ഇൻഡിഗോ പൊലീസിന് നൽകിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ തയാറെടുക്കവെ, മൂന്ന് പേർ മുഖ്യമന്ത്രിക്ക് അരികിലേക്ക് പാഞ്ഞടുത്തുവെന്നും നാടൻ ഭാഷയിൽ ഭീഷണി മുഴക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, മുഖ്യമന്ത്രിയെ വിമാനത്തിൽ വച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് എറണാകുളത്ത് യോഗം ചേരും. ഇൻഡിഗോ വിമാനക്കമ്പനിയിൽ നിന്ന് വിമാനത്തിലെ മുഴുവൻ യാത്രക്കാരുടെ വിവരങ്ങളും ഉദ്യോഗസ്ഥർ ശേഖരിച്ചു. കേസിലെ ഗൂഡാലോചന ഉൾപ്പെടെ പുറത്ത് കൊണ്ടുവരുന്ന രീതിയിലുള്ള അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് എസ്പി പ്രജീഷ് തോട്ടത്തിലിന് ഡിജിപി നൽകിയ നിർദേശം. കേസിൽ ഒളിവിൽ പോയ മൂന്നാം പ്രതി സുനിത് നാരായണനായി പൊലീസ് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |