കണ്ണൂർ:എച്ച്.ഐ.വി ബാധിച്ചതിന്റെ പേരിൽ ഇരുപത് വർഷം മുൻപ് സ്‌കൂളിൽ പോലും കയറ്റാതെ സമൂഹം ഒറ്റപ്പെടുത്തിയ കൊട്ടിയൂർ അമ്പലക്കുന്ന് കൊറ്റംചിറയിലെ അക്ഷരയുടെയും അനന്തുവിന്റെയും കുടുംബം ദുരിതക്കയത്തിൽ
മക്കളിൽ ഒരാൾക്കെങ്കിലും ജോലി നൽകാൻ കനിവുണ്ടാകണമെന്നാണ് സർക്കാരിനോട് അമ്മ ടി.കെ.രമയുടെ അപേക്ഷ.
അസുഖമില്ലാത്ത മൂത്തമകൾ ആതിര ബയോടെക്‌നോളജിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 2017ൽ എം.ടെക്. പാസായതാണ്. എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ അഭിമുഖത്തിൽ സെലക്‌ഷൻ ലിസ്റ്റിൽ ഒന്നാമതെത്തിയിട്ടും ജോലി ലഭിച്ചില്ല. പിന്നെയും പല ഇന്റർവ്യൂവിലും പങ്കെടുത്തെങ്കിലും ജോലി കിട്ടിയില്ല. വിവാഹിതയായ ആതിര ഇപ്പോൾ ഭർത്താവിനൊപ്പം കോഴിക്കാട്ടാണ്.
കടുത്ത അവഗണനയും ഒറ്റപ്പെടലുകളും അതിജീവിച്ചാണ് രണ്ടാമത്തെ മകൾ അക്ഷര ബി.എസ്.സി സൈക്കോളജിയിലും മൂന്നാമൻ അനന്തു കൊമേഴ്സിലും ബിരുദം നേടിയത്.
രമയ്‌ക്ക് നവജ്യോതി എന്ന എൻ.ജി.ഒയിൽ മാസം 3000 രൂപ ശമ്പളത്തിൽ ജോലി ഉണ്ടായിരുന്നു. സംഘടനയുടെ പ്രവർത്തനം നിലച്ചതോടെ രമ വീട്ടിൽ തന്നെയായി. കൂലിപ്പണിക്ക് പോലും ആരും വിളിക്കുന്നില്ല.
സുമനസുകളുടെ സഹായത്തോടെ പ്രതിസന്ധികളെ അതിജീവിച്ചാണ് മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകിയത്. അവർക്ക് തന്റെ ഗതി വരരുതെന്ന് കരുതി. ജോലി നൽകാൻ സർക്കാരോ സ്വകാര്യ സ്ഥാപനങ്ങളോ തയ്യാറാകുന്നില്ല.തങ്ങളെ കാണാത്ത കുറെ മനുഷ്യരുടെ സഹായത്തോടെയാണ് ഇപ്പോൾ ജീവിക്കുന്നത്. എത്രകാലം ഇങ്ങനെ പോകുമെന്ന ആശങ്കയുണ്ട്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അക്ഷരയ്ക്കും അനന്തുവിനും വിദ്യാഭ്യാസവും ജോലിയുമൊക്കെ വാദ്ഗാനം ചെയ്തിരുന്നു. പക്ഷേ ഒരിടത്തും പരിഗണിക്കപ്പെട്ടില്ല. കഴിഞ്ഞ ദിവസം പഞ്ചായത്തിൽ നിന്ന് ചികിത്സാ പദ്ധതിയിൽ അപേക്ഷ നൽകണമെന്ന് പറഞ്ഞ് വിളിച്ചിരുന്നു. അതിനേക്കാൾ ആവശ്യം ജീവിക്കാൻ ഒരു തൊഴിലാണ് - രമ പറഞ്ഞു.
ഇരുപതു വർഷം മുമ്പാണ് രമയുടെ ഭർത്താവ് ഷാജി കുമാർ എച്ച്.ഐ.വി മൂലം മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |