തലശ്ശേരി: പാനൂരിലെ ആർ.എസ്.എസ് പ്രവർത്തകനും തലശ്ശേരി ബാറിലെ അഭിഭാഷകനുമായിരുന്ന കെ. വൽസരാജ് കുറുപ്പ് വധക്കേസിൽ സി.പി.എം പ്രവർത്തകരായ മുഴുവൻ പ്രതികളെയും കുറ്റക്കാരല്ലെന്ന് കണ്ട് തലശ്ശേരി അഡിഷണൽ സെഷൻസ് കോടതി വെറുതേ വിട്ടു. ജില്ലാ സെഷൻസ് ജഡ്ജ് ജോബിൻ സെബാസ്റ്റ്യനാണ് വിധി പ്രസ്താവിച്ചത്.
2007 മാർച്ച് 4 ന് രാത്രി പതിനൊന്നരയോടെ പ്രതികൾ വീട്ടിലെത്തി, ഉറങ്ങുകയായിരുന്ന വൽസരാജ് കുറുപ്പിനെ വിളിച്ചുണർത്തി പുറത്തേക്ക് കൊണ്ട് പോയി തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ലോക്കൽ പൊലീസിൽ നിന്ന് തുടരന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്ത ശേഷമാണ്പ്രതികളെ കണ്ടെത്തിയത്.
സി.പി.എം പ്രവർത്തകരായ ചമ്പാട് അരയാക്കൂലിലെ വരിക്കോളിന്റവിട ഓട്ടക്കകത്ത് കുനിയിൽ വീട്ടിൽ കെ. ഷാജി (34), ടി.പി കേസിൽ പ്രതിയായ പന്തക്കൽ മലയാട്ട് വീട്ടിൽ മനോജ് എന്ന കിർമാണി മനോജ് (28), ചമ്പാട് വിളായിൽ പൊയിൽ വീട്ടിൽ വി.പി. സതീശൻ(34), ചൊക്ലി നിടുംമ്പ്രത്തെ പടിഞ്ഞാറെ താഴെ കുനിയിൽ കക്കാലൻ വീട്ടിൽ പ്രകാശൻ(32), ചമ്പാട് അരയാക്കൂ ലിലെ സൗപർണ്ണികയിൽ കെ. ശരത്(26), അരയാക്കൂൽ കൂറേറരി വീട്ടിൽ കെ.വി. രാഗേഷ് (26), ചമ്പാട്ടെ എട്ടു വീട്ടിൽ സജീവൻ(26) എന്നിവരാണ് പ്രതികൾ.
നേരത്തേ, അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് ഭാര്യ ബിന്ദു ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത് എന്നാൽ, കേസിലെ ഒന്നാം സാക്ഷിയും ഏക ദൃക്‌സാക്ഷിയുമായ ബിന്ദു പിന്നീട് പുനർ വിവാഹിതയായതിനാൽ വിചാരണ വേളയിൽ കുറു മാറി. സമൻസയച്ചിട്ടും വിചാരണക്ക് എത്താത്തതിനെ തുടർന്ന് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. പിന്നീടാണ് ഇവർ ഹാജരായി മൊഴി നൽകിയത് .ഒന്നാം സാക്ഷിയെ വിസ്തരിച്ചതിന് ശേഷം ഒരു വർഷത്തിലേറെ വിചാരണ വീണ്ടും തടസ്സപ്പെട്ടിരുന്നു. അഡ്വക്കേറ്റുമാരായ ബി.പി. ശശീന്ദ്രനും, സി.കെ. ശശീന്ദ്രനും പ്രോസിക്യൂഷന് വേണ്ടി ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |