സാവോപോളോ : ബ്രസീലിലെ ആമസോൺ മഴക്കാടുകളിൽ വച്ച് ഈ മാസം ആദ്യം കാണാതായ ബ്രിട്ടീഷ് മാദ്ധ്യമപ്രവർത്തകൻ ഡോം ഫിലിപ്സും (57) ബ്രസീലിയൻ ഗോത്രവർഗ വിദഗ്ദ്ധൻ ബ്രൂണോ പെരേരയും (41) കൊല്ലപ്പെട്ടെന്ന് പൊലീസ്.
ജൂൺ 5ന് ദുരൂഹസാഹചര്യത്തിൽ കാണാതായ ഇവരെ പ്രദേശവാസിയായ അമറിൽഡോ ഡാ കോസ്റ്റ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയെന്ന് കുറ്റസമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞാഴ്ചയാണ് പൊലീസ് ഇയാളെയും സഹോദരനെയും പിടികൂടിയത്. അനധികൃത മത്സ്യബന്ധനത്തിന്റെ പേരിൽ പ്രതികൾ ഡോമും പെരേരയുമായി വാക്കേറ്റമുണ്ടായെന്നാണ് സൂചന.
പ്രതി നൽകിയ വിവരമനുസരിച്ച് ഡോമിന്റെയും പെരേരയുടെയും എന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങൾ ആമസോണിൽ ഖനനം നടക്കുന്ന മേഖലയ്ക്ക് സമീപം കണ്ടെത്തി. തിരിച്ചറിയാൻ മൃതദേഹാവശിഷ്ടങ്ങളെ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും.
വിവിധ ഗോത്ര വർഗങ്ങൾ ജീവിക്കുന്ന ആമസോൺ വനാന്തരങ്ങളിൽ അനധികൃത ഖനനങ്ങളും വനനശീകരണവും വർദ്ധിക്കുകയാണ്. ദ ഗാർഡിയൻ, വാഷിംഗ്ടൺ പോസ്റ്റ് തുടങ്ങിയവയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന ഫ്രീലാൻസ് മാദ്ധ്യമ പ്രവർത്തകനായിരുന്ന ഡോം ഇത്തരം പ്രകൃതി ചൂഷണങ്ങൾക്കെതിരെയുള്ള ക്യാംപെയ്നുകളിൽ സജീവമായിരുന്നു.
ഗോത്രവർഗക്കാരെയും നിലനിൽപിനായുള്ള അവരുടെ പോരാട്ടങ്ങളെയും പറ്റി പുസ്തകമെഴുതുന്നതിന്റെ ഭാഗമായാണ് ഡോം ആമസോണിലെ ജാവേരി താഴ്‌വരയിലെത്തെത്തിയതും ഒപ്പമുണ്ടായിരുന്ന പെരേരയ്ക്കൊപ്പം അപ്രത്യക്ഷമായതും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |