കൊച്ചി: 'ടി.വിയിൽ കാണുന്ന മന്ത്രി വന്നേ...' ആലുവ കരുണാലയത്തിലെ വിദ്യാർത്ഥി രാഹുൽ ആർത്തുവിളിച്ചപ്പോൾ കൊച്ചി മെട്രോ റെയിൽ എം.ഡി ലോക്‌നാഥ് ബെഹ്റ ആദ്യമൊന്നു ചമ്മി. പിന്നെ ഷേക്ക്ഹാൻഡ് നൽകി വാത്സല്യത്തോടെ അവനെ ചേർത്തുപിടിച്ച് മുന്നോട്ടുനീങ്ങി. മന്ത്രിയോടൊപ്പം ഫോട്ടോ എടുക്കണോയെന്ന് ഒപ്പമുണ്ടായിരുന്ന അദ്ധ്യാപിക ചോദിച്ചപ്പോൾ രാഹുൽ സീറ്റിൽ നിന്ന് ചാടിയെഴുന്നേറ്റ് ഓടിയെത്തി.
കൊച്ചി മെട്രോയുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി ഒരുക്കിയ സ്പെഷ്യൽ മെട്രോ യാത്രയിലായിരുന്നു മനസു നിറയ്ക്കുന്ന രംഗങ്ങൾ. പാടിയും നൃത്തം ചെയ്തും കുട്ടികൾ മുട്ടം മുതൽ തൈക്കൂടം വരെയും തിരിച്ചും യാത്ര ആഘോഷമാക്കി. ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ 250 കുട്ടികളും അവരുടെ മാതാപിതാക്കളും അദ്ധ്യാപകരുമാണ് സ്‌പെഷ്യൽ യാത്രയിൽ പങ്കെടുത്തത്.
ഉച്ചയ്ക്ക് 2.35ന് മുട്ടം സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ട്രെയിനിന് ആദ്യ സ്റ്റോപ്പ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനിൽ. അവിടെ നിന്ന് കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ലോകനാഥ് ബെഹ്‌റ, ദേശീയ ഷൂട്ടിംഗ് താരം എലിസബത്ത് സൂസൻ കോശി, സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറിച്ച്‌മെന്റ് ഫൗണ്ടർ ഡയറക്ടർ മേരി അനിത തുടങ്ങിയവർ കുട്ടികൾക്കൊപ്പം ചേർന്നു. തൈക്കൂടത്ത് എത്തിയ ട്രെയിൻ അവിടെ നിന്ന് മുട്ടത്തേക്ക് തിരിച്ചു. ഇടയ്ക്ക് കലൂരിലും ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലും സ്റ്റോപ്പ്. കുറച്ചു പേർ അവിടെയിറങ്ങി. 4.15ന് മുട്ടത്ത് യാത്ര അവസാനിച്ചു.
ഇന്നലെ അഞ്ചു രൂപയായിരുന്നു എവിടെ നിന്ന് എങ്ങോട്ടേക്കുമുള്ള മെട്രോ ടിക്കറ്റ് നിരക്ക്. ട്രെയിനുകളെല്ലാം നിറഞ്ഞോടി. ഐ.എം.എ ഹാളിൽ ചേർന്ന ചടങ്ങിൽ ലോക്നാഥ് ബെഹ്റ, ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, മേയർ അഡ്വ. എം. അനിൽകുമാർ, ജി.സി.ഡി.എ ചെയർമാൻ കെ.ചന്ദ്രൻ പിള്ള, സിറ്റി പൊലീസ് കമ്മിഷണർ സി. നാഗരാജു, ജില്ലാ കളക്ടർ ജാഫർ മാലിക് തുടങ്ങിയവർ ചേർന്ന് കേക്ക് മുറിച്ചു. കൊച്ചി മെട്രോ മെഗാ ഫെസ്റ്റ് എന്ന പേരിൽ 17 ദിവസം നീണ്ടു നിന്ന വിപുലമായ പരിപാടികളുടെ സമാപനവും ഇന്നലെ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |