അച്ഛനെ ഓർക്കാത്ത ഒരുദിവസം പോലുമില്ല ഇതുവരെയുള്ള ജീവിതത്തിൽ. ആലങ്കാരികമല്ലത്. രാഷ്ട്രീയത്തിൽ, സാഹിത്യത്തിൽ, വായനയിൽ, അഭിനയത്തിൽ അങ്ങനെ പ്രതിദിനം അച്ഛൻ സംവദിച്ച് കടന്നുപോവും. അച്ഛനെപ്പോഴും കൂടെയുണ്ടെന്ന ധൈര്യമാണ് മുന്നോട്ടുള്ള യാത്രയ്ക്ക് ഇന്ധനമാകുന്നത്. അതൊരു ശക്തിയാണ്. പറഞ്ഞറിയിക്കാനാവാത്ത ഊർജ്ജമാണ്.
അച്ഛൻ നല്ല സുഹൃത്തായിരുന്നു. വഴികാട്ടിയായിരുന്നു. അതിനേക്കാളുപരി നിലപാടുകളുള്ള മനുഷ്യനായിരുന്നു. ഞാൻ അച്ഛനായപ്പോൾ എന്റെ അച്ഛനെ മാതൃകയാക്കാൻ ഇന്നോളം ശ്രമിച്ചിട്ടുണ്ടെന്ന് അഭിമാനത്തോടെ പറയും. ശരിയും തെറ്റും ചൂണ്ടിക്കാട്ടിയത് ശാസനകൊണ്ടായിരുന്നില്ല. അനുഭവം ഹൃദയത്തിന്റെ കോണിൽ വരഞ്ഞിട്ടുകൊണ്ടായിരുന്നു. തീ എന്തെന്ന് തൊട്ടറിയണമെന്ന പക്ഷക്കാരൻ. മഴച്ചാറ്റലുള്ള വൈകുന്നേരം. നനഞ്ഞൊട്ടിയ യൂണിഫോമും സ്കൂൾ ബാഗുമൊക്കെയായി വീട്ടിലേക്ക് കയറുമ്പോൾ ഉമ്മറത്ത് അച്ഛനും കൂട്ടുകാരും കമ്പനികൂടുകയാണ്. അച്ഛന്റെ അരികിൽ എന്തോ ഒന്ന് കുപ്പിയിൽ. കൗതുകത്തോടെ നോക്കുമ്പോൾ എന്നോടു ചോദിച്ചു, ''എന്താടാ വേണോ?"" വേണമെന്ന് തലയാട്ടി. വേണ്ടെന്ന അർത്ഥത്തിൽ വാതിൽക്കൽ നിന്ന തലനീട്ടിയ അമ്മയെ ചെറുചിരിയോടെ കണ്ണടച്ചു കാട്ടിയ അച്ഛൻ സ്റ്റീൽ ഗ്ലാസിൽ പകർന്ന 'സാധനം" വെള്ളവുമൊഴിച്ച് നീട്ടിയിട്ട് പറഞ്ഞു, ''കുട്ടൻ കുടിച്ചോ.""ഒറ്റവലിക്ക് അകത്താക്കുമ്പോൾ നെഞ്ചിലേക്കൊരു ആന്തൽ. തലയ്ക്കൊരു പെരുപ്പ്. കൊള്ളാല്ലോയെന്ന് അറിയാതെ ഉള്ളിൽ പറഞ്ഞു. അച്ഛന് നേരെ കള്ളച്ചിരി പായിച്ചപ്പോൾ തിരികെ ചോദിച്ചു. എന്താ ഇനിയും വേണോ? വീണ്ടും നിറച്ചു തന്ന ഗ്ളാസ് നിമിഷത്തിന്റെ ഇടവേളയിൽ കാലിയായി. ഉമ്മറത്ത് തഴപ്പായയിലെ ഛർദ്ദിയുണങ്ങി മുഖത്ത് പടർന്ന നീറ്റലിലാണ് പിറ്റേന്ന് രാവിലെ ഉണർന്നത്. കനപ്പെട്ട് തല ഉയർത്തുമ്പോൾ കൺമുന്നിൽ അച്ഛനുണ്ട്. ''മനസിലായോ മദ്യപാനം സുഖമുള്ള ഏർപ്പാടല്ല!"" അന്നത്തെ വാക്കുകളുടെ ഇടിമുഴക്കം ഇന്നും ഇടനെഞ്ചിലുണ്ട്. അഞ്ഞൂറാനല്ലാത്ത അച്ഛൻ ഗോഡ്ഫാദറിലെ അഞ്ഞൂറാൻ മുതലാളി കാർക്കശ്യക്കാരനായിരുന്നെങ്കിൽ ജീവിതത്തിൽ, സഹജീവികളോട് അങ്ങേയറ്റം സൗമ്യത പുലർത്തി. നാടക പ്രവർത്തകരേയും വീട്ടുകാരേയും ഒരേപോലെയാണ് കണ്ടിരുന്നത്. 14-ാം വയസിൽ എനിക്ക് വന്ന പ്രണയലേഖനം അച്ഛൻ കണ്ടല്ലോയെന്നോർത്ത് ഞാൻ കരയുമ്പോൾ ആശ്വാസവാക്കുകൾ ഇങ്ങനെ- '' എനിക്ക് പന്ത്രണ്ടാം വയസിലാണ് പ്രേമലേഖനം വന്നത് .നിനക്ക് 14 വയസായില്ലേ, ഒരു കുഴപ്പവുമില്ല"" ഇതിനപ്പുറം അച്ഛനിലെ സുഹൃത്തിനെ വരച്ചുകാട്ടാൻ കഴിയില്ല. വ്യക്തി സ്വാതന്ത്ര്യത്തെ ബഹുമാനിക്കാനും പ്രതിസന്ധികളിൽ പതറാതിരിക്കാനും നല്ലതും കെട്ടതും തിരിച്ചറിയാനുമൊക്കെ അച്ഛനിലെ അദ്ധ്യാപകനിൽ നിന്ന് പഠിച്ചെടുത്തതാണ്. അച്ഛനെന്ന വിപ്ളവകാരി അച്ഛന്റെ ജീവിതാനുഭവങ്ങളുടെ ആഴം അത്ര പെട്ടെന്ന് അളന്നെടുക്കാനാവില്ല. ഒരുപാട് നാടകങ്ങൾക്കും അത്രയേറെ സിനിമകൾക്കുമൊക്കെയുള്ള കാമ്പുണ്ടതിൽ.
കലയും കലാപവും രാഷ്ട്രീയവുമൊക്കെയായി എൻ.എൻ.പിള്ളയെന്ന 76 വർഷക്കാലജീവിതം വരച്ചു ചേർക്കുന്നുണ്ട്. ഒറ്റനിമിഷത്തെ തീരുമാനമെടുത്ത് നടപ്പാക്കുന്ന പ്രകൃതക്കാരൻ. ദാരിദ്ര്യം സർവശക്തിയിൽ താണ്ഡവമാടുന്ന കാലത്താണ് ഒട്ടിയ വയറുമായി 19-ാം വയസിൽ അച്ഛൻ നാടുവിടുന്നത്. മലയയിൽ റബർ എസ്റ്റേറ്റ് നടത്തിപ്പുകാരനായി എറെനാൾ. നേതാജിയുടെ ഐ.എൻ.എയിൽ യുദ്ധമുഖത്ത്. നാട്ടിൽ തിരികയെത്തി വിവാഹം കഴിഞ്ഞു. പ്രാരാബ്ധം ജീവിതത്തെ വരിഞ്ഞുമുറിക്കിയ 'ക്രോസ് ബെൽറ്റ്" പോലെ. ഐ.എൻ.എക്കാലത്തെ അനുഭവങ്ങൾ ചേർത്ത് എഴുതിയ കുർബാനി എന്ന നാടകം നേതാജിക്ക് മുന്നിൽ ഒരുക്കി. നാടകത്തിനിടെ പലതവണ ഹൃദയംതൊട്ട് കരയുന്ന നേതാജിയെപറ്റി അച്ഛൻ പറഞ്ഞിട്ടുണ്ട്. നാടകാന്ത്യം നേതാജി അച്ഛന്റെ കരംകവർന്നു. പിന്നെ സമ്മാനവും നൽകി. അച്ഛന്റെ വാക്കുകൾ കടമെടുത്താൽ '' വളർന്നു തടിച്ച ആ ദേഹത്തിന് ഒരിക്കലും ചേരാത്ത കൊഴുകൊഴുത്ത കുട്ടിയുടെ കൈപ്പത്തി, അത്രകണ്ട് മാർദ്ദവവും!"" രാഷ്ട്രീയക്കാരൻ, അദ്ധ്യാപകൻ, ബിസിനസുകാരൻ, പത്രക്കാരൻ അങ്ങനെ പകർന്നാടിയ ജീവിത വേഷങ്ങളനവധി. അനുഭവങ്ങളുടെ ആലയിൽ അടിച്ചുപരത്തി പതംവരുത്തിയ അച്ഛന്റെ ആത്മകഥ. ആത്മകഥ വായിച്ച തകഴിച്ചേട്ടൻ അമ്പലപ്പുഴയിലെ നാടകവേദിയുടെ കർട്ടന് പിന്നിൽ വന്ന് കെട്ടിപ്പിടിച്ചാണ് അഭിനന്ദിച്ചത്, എന്റെ കൺമുന്നിൽ! കുടുംബം ഒരുമിച്ച് ഒട്ടേറെ നാടകങ്ങൾ. അമ്മയും ചിറ്റയും ചേച്ചിമാരും ഞാനുമൊക്കെ അരങ്ങിലെത്തി. പലരും ചോദിച്ചിട്ടുണ്ട് എന്തുകൊണ്ട് അച്ഛനുമൊത്ത് സിനിമ ചെയ്തില്ലെന്ന്. അങ്ങനെ ഒന്നു വേണമെന്ന് ഞങ്ങൾക്ക് രണ്ട് പേർക്കും തോന്നിയിരുന്നുമില്ല. ആദ്യം സിനിമയിൽ വെറും തല്ലുകൊള്ളി വേഷങ്ങൾ മാത്രം ചെയ്തപ്പോൾ അച്ഛൻ ചോദിച്ചിരുന്നു വെറുതെ ഇങ്ങനെ എന്തിനാടാ തല്ലുകൊള്ളുന്നതെന്ന്. നല്ല വേഷങ്ങൾക്കിട്ടിത്തുടങ്ങിയപ്പോൾ അച്ഛന് സന്തോഷമായി. പുസ്തകക്കാലം അച്ഛന്റെ വായനയുടെ ഒരുശതമാനം പോലും എനിക്ക് കിട്ടിയില്ല. കുഞ്ഞിനെ ചേർത്ത് പിടിക്കും പോലെ എപ്പോഴും അച്ഛന്റെ നെഞ്ചോരമൊരു പുസ്തകമുണ്ടായിരുന്നു. അവസാന നാളുകളിൽ വായനക്കിടെ ചാരുക്കസേരയിൽ കിടന്ന് ഉറങ്ങുമ്പോൾ പോലും നെഞ്ചത്ത് പുസ്തകവുംപറ്റിപ്പിടിച്ച് കിടക്കുന്നുണ്ടാവും. അന്യഭാഷകളൊക്കെ അനായാസം കൈകാര്യം ചെയ്യും. അന്ന് ടി.വിയിൽ വന്നിരുന്നത് റഷ്യൻ സിനിമകളായിരുന്നു. കഥ മനസിലാക്കാൻ വേണ്ടി ആ പ്രായത്തിൽ റഷ്യൻ ഭാഷ പഠിക്കാൻ മിനക്കെട്ടൊരു അച്ഛനെ എനിക്കറിയാം. അച്ഛൻ ഒരു വികാരമായി എന്നും എന്നോടൊപ്പമുണ്ട്.
(തയ്യാറാക്കിയത്: രാഹുൽ ചന്ദ്രശേഖർ)
അച്ഛനോളം പിന്തുണച്ച മറ്റാരുമില്ല, കീർത്തി സുരേഷ്
അച്ഛാ, പെൺകുട്ടികൾക്ക് പൊതുവെ അച്ഛനോട് ആണല്ലോ കൂടുതൽ ഇഷ്ടം. ചില പിടിവാശികൾക്ക് അമ്മമാർ ഒരിക്കലും കൂട്ടുനിൽക്കാറില്ല. അത്തരം കൊച്ചു കൊച്ചു വാശികൾ ഞാൻ കാണിക്കുമ്പോൾ അച്ഛൻ എനിക്കൊപ്പം എന്നും ഉണ്ടായിരുന്നു. അത് ഒരിക്കലും പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷവും അഭിമാനവുമാണ് പകർന്നുതന്നത് . എന്നെ മനസിലാക്കുന്ന ഒരാൾ എനിക്കൊപ്പം ഉണ്ടെന്ന തിരിച്ചറിവ് തന്നെയാണ് ഏറ്റവും വലിയ സന്തോഷവും സമാധാനവും. എങ്ങനെ അതൊക്കെ പറഞ്ഞറിയിക്കും എന്നൊന്നും എനിക്കറിയില്ല. പക്ഷേ അച്ഛൻ അതും മനസിലാക്കുന്നുണ്ടെന്നാണ് എന്റെ വിചാരം . ചിലപ്പോൾ ഇതൊക്കെ ഓരോരോ നിയോഗങ്ങളാവും. അല്ലേ? എനിക്കറിയാം ഏതൊരു അച്ഛനും ആഗ്രഹിക്കുന്നതു പോലെ, ഒരു കരിയർ തിരഞ്ഞെടുത്ത് ജോലിനേടി , അതിലൂടെ എന്റെ ജീവിതം സുരക്ഷിതം ആക്കണം എന്നൊക്കെയുള്ള ആഗ്രഹങ്ങൾ മുമ്പ് അച്ഛനും ഉണ്ടായിരുന്നുവെന്ന്. പഠിക്കണം എന്നച്ഛൻ പറയുമ്പോഴെല്ലാം എന്റെ മനസിൽ സിനിമ എന്നൊരു ചിന്ത മാത്രമായിരുന്നു. ഞാൻ പഠനം ഒഴിവാക്കി തിരിച്ചു വരാനുള്ള കാരണവും അതു തന്നെയാണ്. അഭിനേത്രിയാവണം എന്ന ആഗ്രഹം അച്ഛനോട് ഞാൻ പലപ്പോഴും പറഞ്ഞു. പക്ഷേഎന്തോ അച്ഛനന്നൊന്നും അത് സമ്മതിച്ചില്ല. അച്ഛനെ ധിക്കരിച്ചതല്ല കേട്ടോ. എന്റെ ആഗ്രഹത്തെ കീഴടക്കണമെന്ന ഒരേ വാശി കാരണമാണ് ഈ കരിയർ തിരഞ്ഞെടുക്കാനുള്ള ഏക കാരണം. അതിനെ ഒരു ബാല്യകാല ചാപല്യമായി കണക്കാക്കാതെ അച്ഛനെനിക്ക് കുബേരൻ എന്ന സിനിമയിൽ അവസരവും നൽകി. പിന്നീട് സീരിയസായി ഞാൻ ഈ വഴി തിരഞ്ഞെടുത്തപ്പോൾ അച്ഛനു വിഷമം തോന്നിയോ എന്നെനിക്കറിയില്ല. എന്റെ പാഷനാണ് ഇതെന്ന് തിരിച്ചറിഞ്ഞ ശേഷം, ഞാൻ തിരഞ്ഞെടുത്ത എന്റെ വഴിയിൽ, എന്റെ ഈ യാത്രയിലുടനീളം അച്ഛനോളം പിന്തുണ തന്ന മറ്റാരുമില്ല. അമ്മയും ചേച്ചിയും ഒപ്പമുണ്ടെങ്കിലും അച്ഛൻ തരുന്ന പിന്തുണ എന്നും ഒരു കരുതലും ആനന്ദവുമാണ്. അത് തന്നെയാണ് എന്നെ ഇന്നും എന്നും എപ്പോഴും മുന്നോട്ടു നയിക്കുന്നതും. അത് വലിയൊരു ഭാഗ്യമായാണ് ഞാൻ കാണുന്നത്. ഇന്നിപ്പോൾ മുജ്ജന്മ നിയോഗം പോലെ ഒരേ മേഖലയിൽ പ്രവർത്തിക്കുന്ന രണ്ടുപേരാണ് നമ്മൾ. ഈ ഫാദേഴ്സ് ഡേയ്ക്ക് നമ്മൾ ഒരുമിച്ച് അഭിനയിച്ച വാശി എന്ന ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു. അതും വലിയ ആഹ്ളാദവും ആത്മവിശ്വാസവുമാണ് തരുന്നത്. അച്ഛനെന്ന നടനെ, ഞങ്ങൾ ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ല. കാരണം ഒരിക്കൽ പോലും അച്ഛൻ ഞങ്ങളുടെ മുന്നിൽ അഭിനയിച്ചിട്ടില്ല. എന്നാൽ അച്ഛനെ ഈ പ്രായത്തിൽ ആക്റ്റീവ് ആയി സ്ക്രീനിലും ജീവിതത്തിലും ഞാൻ കാണുന്നു. അത് എനിക്ക് തരുന്ന പോസിറ്റീവായ ഊർജ്ജം പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. അച്ഛന് ഓർമ്മയില്ലേ ,നമ്മൾ എല്ലാവരും ഒരുമിച്ച് ഒരുപാട് യാത്രകൾ പോയത്. ഇന്നീ തിരക്കുകൾക്കിടയിൽ ഞാനതൊക്കെ നന്നായി മിസ് ചെയ്യുന്നുണ്ട്. പക്ഷേ വാശിയുടെ സെറ്റിലെ നമ്മുടെ കൂട്ടായ്മ അതിൽ നിന്നും നല്ലൊരു ആശ്വാസമായിരുന്നു.അച്ഛനും അമ്മയും ചേച്ചിയും ഒക്കെ ചേർന്ന് നമ്മൾ ഒത്തൊരുമിച്ച് ചെയ്ത ഈ ചിത്രം അതിലിപ്പോൾ നമ്മൾ ഒരുമിച്ച് മുഖാമുഖം അഭിനയിക്കുകയും ചെയ്തു. എത്രയോ കാലങ്ങളായി നമ്മൾ ഇങ്ങനെയൊരു ചിത്രം ആഗ്രഹിക്കുന്നു. പക്ഷേ കാലം കാത്തു വച്ച നിധി പോലെ ഇന്നിപ്പോൾ അത് സാദ്ധ്യമായി. അതിൽ മറ്റാരേക്കാളും ഞാൻ ഒരുപാട് സന്തോഷിക്കുന്നു. അതേക്കുറിച്ച് എത്രപറഞ്ഞാലും മതിയാവുകയില്ല.പക്ഷേ ഒന്നറിയാം. ഈ ലോകത്ത് എനിക്ക് ഏറ്റവും പ്രിയപ്പെട്ടയാൾ അച്ഛൻ തന്നെയാണ്. ഈ അച്ഛന്റെ മകളായി പിറന്നതിൽ ഞാൻ എന്നും അഭിമാനിക്കുന്നു. എത്രവേഗമാണ് കാര്യങ്ങൾ മാറി മറിഞ്ഞതല്ലേ? അച്ഛനിലെ നല്ല നടനെ സിനിമകളിൽ കണ്ടെങ്കിലും നേരിട്ട് അഭിനയിക്കുമ്പോൾ എനിക്ക് കിട്ടിയ സന്തോഷം ഒരിക്കലും പറയാനോ എഴുതാനോ കഴിയുന്നില്ല. അത്രമേൽ ആ രംഗങ്ങൾ എന്റെ മനസിൽ പതിഞ്ഞു പോയി. ഞാൻ അച്ഛനെ തിരുത്തിയപ്പോൾ അച്ഛനെന്താണ് തോന്നിയതെന്നറിയില്ല. സെറ്റിൽ വച്ചു പറയുന്ന ഓരോരോ കുഞ്ഞു തിരുത്തലുകൾ അച്ഛൻ അനുസരിച്ച് കണ്ടപ്പോൾ, എനിക്ക് ഓർമ്മ വന്നത് എന്റെ കുട്ടിക്കാലമാണ്. എന്നെ നയിക്കുന്ന അച്ഛനെ ഒന്നു തിരുത്താൻ കിട്ടിയ അവസരമായതിനെ ഞാൻ ഉപയോഗിച്ചുവെന്നു മാത്രം. അത് ഒരു മടിയും കൂടാതെ അനുസരിച്ച് കണ്ടപ്പോൾ എനിക്ക് എന്റെ അച്ഛനെ കുറിച്ച് അഭിമാനം കൂടുകയാണ് ചെയ്തത്. എന്നെ സംബന്ധിച്ചിടത്തോളം അതൊക്കെ വളരെ രസകരമായ അനുഭവമായിരുന്നു. സമ്മാനപ്പൊതികൾ തരാതെ പകരം ഇഷ്ടമുള്ളത് ഇഷ്ടമുള്ളപ്പോൾ തരുന്ന ഈ അച്ഛന്റെ മകളായതിൽ എന്നും ഞാൻ അഭിമാനിച്ചിട്ടേയുള്ളൂ. ഇനിയും അതങ്ങനെ തുടരും. അത് ഉറപ്പാണ്. അച്ഛന്റെ മകളുടെ ഉറപ്പ്. ഓരോ വാശിക്കും കൂട്ടുനിന്ന, വഴക്കുകൾ പറയാതെ നേർവഴി കാണിച്ച, തലയുയർത്തി നടക്കാൻ പഠിപ്പിച്ച, ആഗ്രഹങ്ങളെ പിന്നാലെ പോയി നേടിയെടുക്കാൻ പറഞ്ഞു തന്ന നല്ല മനസിന് എന്റെ ഹൃദയം നിറഞ്ഞ ഫാദേഴ്സ്ഡേ ആശംസകൾ.
(തയ്യാറാക്കിയത്: അരുണിമ കൃഷ്ണൻ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |