കുഞ്ഞിക്കൃഷ്ണനെ അനുനയിപ്പിക്കാൻ ശ്രമം
കണ്ണൂർ: ടി.ഐ. മധുസൂദനൻ എം.എൽ.എയ്ക്കെതിരെയടക്കം അച്ചടക്ക നടപടിയെടുത്തത് ഫണ്ട് തിരിമറിക്കല്ലെന്നും കണക്ക് യഥാസമയം അവതരിപ്പിക്കാതെ ജാഗ്രതക്കുറവ് കാണിച്ചതിനാണെന്നും സി.പി.എം ജില്ലാക്കമ്മിറ്റിയുടെ വിശദീകരണം.
ഫണ്ട് തിരിമറി പാർട്ടിയിൽ റിപ്പോർട്ട് ചെയ്ത വി. കുഞ്ഞിക്കൃഷ്ണനെ പയ്യന്നൂർ ഏരിയാസെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതിൽ അണികൾക്കുണ്ടായ അസംതൃപ്തി പരിഹരിക്കാനും ശ്രമം തുടങ്ങി. പൊതുപ്രവർത്തനം നിറുത്തിയതായി പ്രഖ്യാപിച്ച കുഞ്ഞിക്കൃഷ്ണനെ അനുനയിപ്പിച്ച് പാർട്ടിയിൽ നിലനിറുത്താനാണ് ജില്ലാ നേതൃത്വം ശ്രമമാരംഭിച്ചത്.
ഏരിയാസെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത് അച്ചടക്കനടപടിയുടെ പേരിൽ അല്ലെന്നും പയ്യന്നൂരിൽ പാർട്ടിക്കകത്ത് നിലനിൽക്കുന്ന മാനസിക ഐക്യമില്ലായ്മ പരിഹരിക്കുന്നതിന് സംസ്ഥാന കമ്മിറ്റിയംഗത്തിന് ചുമതല കൊടുത്തതാണെന്നും ഇന്നലെ ജില്ലാ സെക്രട്ടേറിയറ്റ് ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. തീരുമാനം ഏരിയാകമ്മിറ്റി അംഗീകരിച്ചതും കീഴ്ഘടകങ്ങളിൽ വിശദീകരിച്ചതുമാണ്.
പാർട്ടി അന്വേഷണത്തിൽ നിയമസഭാതിരഞ്ഞെടുപ്പ് ഫണ്ടിലോ, എ.കെ.ജി ഭവൻ നിർമ്മാണത്തിലോ, ധനരാജ് കുടുംബ സഹായ ഫണ്ടിലോ പണാപഹരണം നടന്നിട്ടില്ലെന്ന് ജില്ലാ നേതൃത്വം വിശദീകരിക്കുന്നു. ബഹുജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത ധനരാജ് രക്തസാക്ഷി ഫണ്ട് കുടുംബത്തിന് നൽകുകയും, വീട് നിർമ്മിക്കുകയും കേസിന് പണം ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. കെട്ടിട നിർമ്മാണത്തിന്റെയും ധനരാജ് ഫണ്ടിന്റെയും വരവുചെലവ് കണക്കുകൾ യഥാസമയം ഓഡിറ്റ് ചെയ്ത് ഏരിയാകമ്മിറ്റിയിൽ അവതരിപ്പിക്കുന്നതിൽ ചുമതലക്കാർക്ക് വീഴ്ച സംഭവിച്ചു. ഇക്കാരണത്താലാണ് മധുസൂദനനെ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്കും ഏരിയാകമ്മിറ്റിയംഗമായ ടി. വിശ്വനാഥനെ ലോക്കൽ കമ്മിറ്റിയിലേക്കും തരംതാഴ്ത്തിയതും കെ.കെ. ഗംഗാധരൻ, കെ.പി. മധു എന്നിവരെ ശാസിക്കാൻ തീരുമാനിച്ചതും.
തിരഞ്ഞെടുപ്പ് ഫണ്ടിൽ സാമ്പത്തിക ക്രമക്കേടില്ലെങ്കിലും ഓഫീസ് ജീവനക്കാർക്ക് വീഴ്ച സംഭവിച്ചതായി പാർട്ടി അന്വേഷണ കമ്മിഷൻ കണ്ടെത്തിയിരുന്നു. വീഴ്ചകൾ സ്വയം വിമർശനപരമായി അംഗീകരിച്ചതിനാൽ ഇവരുടെ പേരിലും നടപടി സ്വീകരിക്കുകയായിരുന്നെന്ന് ജില്ലാ സെക്രട്ടേറിയറ്റ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |