തിരുവനന്തപുരം: ലോകകേരളസഭയ്‌ക്ക് നിയമസാധുത നൽകുമെന്നും മലയാളി പ്രവാസികളുടെ സർവ്വേ ഇക്കൊല്ലം ആരംഭിക്കുമെന്നും പ്രവാസികൾക്ക് നിയമസഹായത്തിന് വിദേശത്തെ നിയമവിദഗ്ദ്ധരെ കണ്ടെത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഉറപ്പോടെ മൂന്നാം ലോക കേരള സഭ സമാപിച്ചു.
അസുഖം മൂലം സമ്മേളനത്തിൽ പങ്കെടുക്കാതിരുന്ന മുഖ്യമന്ത്രി ഇന്നലെ ഒാൺലൈനായി മുഖം കാണിച്ചപ്പോൾ ആവേശത്തോടെയാണ് സഭാംഗങ്ങൾ എതിരേറ്റത്. മുഖ്യമന്ത്രിക്ക് വേണ്ടി ചർച്ചകൾക്ക് മറുപടി പറഞ്ഞത് വ്യവസായമമന്ത്രി പി.രാജീവാണ്.
ലോക കേരള സഭയ്ക്ക് ഒറ്റ പക്ഷമേയുള്ളു അത് കേരള പക്ഷമാണെന്ന് രാജീവ് പറഞ്ഞു. ഇവിടെ പ്രതിപക്ഷ നേതാവില്ല. സഭാ നേതാവ് മുഖ്യമന്ത്രിയാണ്. ഉപനേതാവ് പ്രതിപക്ഷ നേതാവും. ആറംഗ പ്രിസിഡിയമാണ് സഭ നിയന്ത്രിക്കുന്നത്. കേരളവും ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം കുഴപ്പത്തിലാകരുതെന്ന സന്ദേശമാണ് സഭയിൽ മുഴങ്ങിയത്. മലയാളികൾ തങ്ങളുടെ ഹൃദയത്തിലാണെന്നാണ് യു.എ.ഇ.ഭരണാധികാരി പറഞ്ഞത്. അത് തകർക്കാനുള ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ പ്രവാസികളെ കുഴയ്ക്കുന്ന കാലഹരണപ്പെട്ട നിയമങ്ങളും നിലവിലെ നിയമങ്ങളിലെ കാലഹരണപ്പെട്ട വ്യവസ്ഥകളും ഒഴിവാക്കാൻ ഒരു കമ്മിറ്റിയെ നിയോഗിച്ചു. അതിന്റെ റിപ്പോർട്ട് കിട്ടി. അതനുസരിച്ചുള്ള നടപടി എടുക്കും. ചെറുകിട,മൈക്രോ,ഇടത്തരം വ്യവസായ വിഭാഗത്തിൽ പ്രവാസികൾക്കായി പ്രത്യേക സംവിധാനം പരിഗണിക്കും. നിക്ഷേപങ്ങൾ വേഗത്തിലാക്കാൻ
"മീറ്റ് ദ ഇൻവെസ്റ്റർ" പരിപാടി നടത്തും അതിന് നോഡൽ ഓഫീസറെ നിയമിക്കും.നിക്ഷേപകർക്ക് അദ്ദേഹത്തെ ബന്ധപ്പെടാം. പ്രശ്നങ്ങൾ പരിഹരിക്കാൻ ഓൺലൈൻ അദാലത്തും നടത്തുമെന്നും മന്ത്രി രാജീവ് അറിയിച്ചു.
വ്യവസായപ്രമുഖരായ ഡോ.എം.എ.യൂസഫ് അലി,ഡോ.ആസാദ് മൂപ്പൻ,ഗോകുലം ഗോപാലൻ, ഡോ.രവിപിള്ള, സാഹിത്യകാരൻ എൻ.എസ്. മാധവൻ, റസൂൽ പൂക്കുട്ടി, ബോസ് കൃഷ്ണമാചാരി തുടങ്ങിയവർ ആദ്യന്തം പങ്കെടുത്തു.62 രാജ്യങ്ങളിലും രാജ്യത്തെ 21സംസ്ഥാനങ്ങളിലും നിന്നായി 296 പ്രതിനിധികൾ പങ്കെടുത്തു. പതിനൊന്ന് പ്രമേയങ്ങളും പ്രവാസി സമീപന രേഖയും ഏകകണ്ഠമായി അംഗീകരിച്ചു. 237 പ്രതിനിധികൾ മേഖലാചർച്ചകളിലും 234പേർ വിഷയാധിഷ്ഠിത ചർച്ചകളിലും 115 പേർ പൊതുചർച്ചയിലും പങ്കെടുത്തു. 316 നിർദ്ദേശങ്ങൾ ഉന്നയിക്കപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |