SignIn
Kerala Kaumudi Online
Thursday, 19 September 2024 5.31 AM IST

ആർ.ഡി.ഒ കോടതിയിൽ നിന്ന് സ്വർണമുൾപ്പെടെ തൊണ്ടിമുതൽ കവർന്ന സീനിയർ സൂപ്രണ്ട് അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: ആ‍ർ.ഡി.ഒ കോടതിയിലെ തൊണ്ടിമുറിയിൽ നിന്ന് 110 പവൻ സ്വർണമുൾപ്പെടെയുള്ള തൊണ്ടിമുതലുകൾ കവർന്ന കേസിൽ റിട്ട. സീനിയർ സൂപ്രണ്ട് അറസ്റ്റിൽ. ബാലരാമപുരം മരുതൂർക്കോണം കോട്ടുകാൽ ശിവാലയത്തിൽ ശ്രീകണ്ഠൻ നായരാണ് (56) അറസ്റ്റിലായത്. 2020- 21 കാലഘട്ടത്തിൽ തിരുവനന്തപുരം ആർ.ഡി.ഒ ഓഫീസിൽ തൊണ്ടി മുതലുകളുടെ സൂക്ഷിപ്പ് ചുമതലയുള്ള സീനിയർ സൂപ്രണ്ടായിരിക്കെയായിരുന്നു കവർച്ച.

വീടുവച്ചതിന്റെയും മറ്റും സാമ്പത്തിക ബാദ്ധ്യതകളാണ് മോഷണത്തിന് കാരണമെന്നാണ് ശ്രീകണ്ഠൻ നായർ വെളിപ്പെടുത്തിയതെങ്കിലും പ്രാഥമിക അന്വേഷണത്തിൽ ഇയാൾക്ക് സാമ്പത്തിക ബാദ്ധ്യത ഉണ്ടെന്ന് കണ്ടെത്തിയിട്ടില്ല. ധൂർത്തടിക്കാനാണ് അവകാശികളില്ലാതെ സൂക്ഷിച്ചിരുന്ന സ്വർണവും വെള്ളിയുമുൾപ്പെട്ട തൊണ്ടി മുതലുകൾ മോഷ്‌ടിച്ചതെന്നാണ് കരുതുന്നത്. ഈ സ്വർണാഭരണങ്ങൾ ബാലരാമപുരത്തെയും നഗരത്തിലെയും ചില ജുവലറികളിൽ വിറ്റതായും കൂടിയ തുകയ്‌ക്ക് വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ പണയപ്പെടുത്തിയതായും കണ്ടെത്തി.

പകുതിയിലധികം സ്വർണം ബാലരാമപുരത്തെ ജുവലറികളിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ഇന്നലെ പുല‍ർച്ചെ വീട്ടിൽ നിന്നാണ് പേരൂർക്കട സി.ഐ അബ്ദുൾ ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. സർവ്വീസിലിരിക്കെ ശ്രീകണ്ഠൻ നായർ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയപ്പെടുത്തിയ ഉരുപ്പടികളുടെയും ബാങ്ക് സ്റ്റേറ്റ്മെന്റ് ഉൾപ്പെടെയുള്ള തെളിവുകളുടെയും സഹായത്തോടെയാണ് പൊലീസ് ശ്രീകണ്ഠൻ നായരെ ചോദ്യം ചെയ്തത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ സ്വർണം പണയം വയ്‌ക്കാനെത്തിയപ്പോൾ എടുത്ത ഫോട്ടോയും അതിന്റെ വീഡിയോയുമുൾപ്പെടെ പൊലീസ് ഹാജരാക്കി. ഫോൺകോൾ വിവരങ്ങളും പണയം സംബന്ധിച്ച എസ്.എം.എസ് സന്ദേശങ്ങളടക്കമുള്ള തെളിവുകളും പൊലീസ് ശേഖരിച്ചിരുന്നു.

2020 മാർച്ച് 30 മുതൽ 2021 ജനുവരിവരെയാണ് ശ്രീകണ്ഠൻ നായർ കളക്‌ടറേറ്റിൽ ജോലി നോക്കിയത്. അതിനുശേഷം കിഫ് ബിയിൽ സ്‌പെഷ്യൽ തഹസീൽദാരായി നിയമിതനായ ശ്രീകണ്ഠൻ നായർ ഇക്കഴിഞ്ഞ മേയിലാണ് വിരമിച്ചത്. മുരുക്കുംപുഴ സ്വദേശി തുഷാർ ആർ.ഡി.ഒ ഓഫീസിൽ സൂക്ഷിച്ച തന്റെ ഭാര്യാമാതാവിന്റെ 9 പവൻ ആഭരണങ്ങളും ബാങ്ക് പാസ് ബുക്കും കൈപ്പറ്റാനെത്തിയപ്പോഴാണ് ആഭരണങ്ങൾ കാണാനില്ലെന്ന കാര്യം മനസിലാക്കിയത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ആർ.ഡി.ഒ മാധവിക്കുട്ടി നടത്തിയ അന്വേഷണത്തിലാണ് തൊണ്ടി മുതലുകളിൽ 99.5 പവനോളം സ്വർണവും 147.5 ഗ്രാം വെള്ളിയും അരലക്ഷത്തോളം രൂപയും രണ്ട് മൊബൈൽഫോണുകളും കാണാനില്ലെന്ന് തെളിഞ്ഞത്. തുടർന്ന് ആർ.ഡി.ഒ പേരൂർക്കട പൊലീസിൽ പരാതി നൽകി. അറസ്റ്റിലായ ശ്രീകണ്ഠൻ നായരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾ ഒറ്റയ്‌ക്ക് ആസൂത്രണം ചെയ്‌തതാണെന്നാണ് പൊലീസ് നിഗമനം. മറ്റു ഉദ്യോഗസ്ഥ‍ർക്ക് പങ്കുണ്ടോ എന്നറിയാൻ ഇയാളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും. കേസിൽ ശ്രീകണ്ഠൻ നായർ അറസ്റ്റിലായതോടെ വകുപ്പ് തല നടപടിയുടെ ഭാഗമായി ഇയാളുടെ പെൻഷൻ ആനുകൂല്യങ്ങൾ തടയാനും കവർച്ച ചെയ്ത തൊണ്ടി മുതലുകളുടെ നഷ്ടം ഈടാക്കാൻ റിക്കവറി ഉൾപ്പെടെയുള്ള നടപടികളും റവന്യൂ വകുപ്പ് തുടങ്ങി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: RDO
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.