ബംഗളൂരു∙ കന്നഡ നടൻ സതീഷ് വജ്രയെ (36) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. സതീഷിന്റെ ഭാര്യയുടെ ഇളയ സഹോദരനായ സുദർശനും സുഹൃത്ത് നാഗേന്ദ്രയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗളൂരുവിലെ ആർ.ആർ നഗർ പട്ടണഗെരെയിലെ വീട്ടിൽ ശനിയാഴ്ച രാവിലെയാണ് സതീഷിനെ കുത്തേറ്റു മരിച്ചനിലയിൽ കണ്ടത്. ‘ലഗോരി’ ഉൾപ്പെടെ ഏതാനും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമാ താരങ്ങൾ ഉൾപ്പെടെ എത്തുന്ന സെലിബ്രറ്റി സലൂൺ നടത്തി വരികയായിരുന്നു.
മാണ്ഡ്യ മദ്ദൂർ സ്വദേശിയായ സതീഷ് നാലുവർഷം മുമ്പാണ് വിവാഹിതനായത്. ഒരു കുട്ടിയുണ്ട്. ഭാര്യ ഏഴുമാസം മുമ്പ് മരിച്ചു. മരണം ചികിത്സ നൽകാത്തതിനാലാണെന്ന് ഭാര്യവീട്ടുകാർ ആരോപിച്ചിരുന്നു.
ഭാര്യവീട്ടുകാരുടെ സംരക്ഷണയിലായിരുന്ന കുട്ടിയെ തിരിച്ചുകിട്ടുന്നതിനു നിയമനടപടികളും സ്വീകരിച്ചിരുന്നു. ഇതു സംബന്ധിച്ചുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |