സിൽവർലൈൻ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കരുത്
പെരുന്ന: സിൽവർലൈൻ പദ്ധതിയിൽ ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്നവരുടെ പ്രതിഷേധം സർക്കാർ കണ്ടില്ലെന്ന് വയ്ക്കരുതെന്ന് ബഡ്ജറ്റ് പ്രസംഗത്തിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. പൊതുജനങ്ങളുടെ ഭയാശങ്കകൾ ദൂരീകരിച്ച് വിശ്വാസത്തിലെടുക്കേണ്ടത് സർക്കാരിന്റെ ധാർമിക ഉത്തരവാദിത്വമാണ്.
മാറുന്ന കാലത്ത് സാമ്പത്തിക, അടിസ്ഥാന സൗകര്യവികസനം അത്യന്താപേക്ഷിതമാണ്. എന്നാൽ സാമ്പത്തിക ഭദ്രത ഇല്ലാതെയും പാരിസ്ഥിതിക, സാമൂഹിക ദീർഘവീക്ഷണമില്ലാതെയുമുള്ള വികസനം ജനക്ഷേമകരമാവില്ല.
സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെ പ്രതികരിക്കാൻ സാമുദായിക സംഘടനകൾക്കും അവകാശമുണ്ട്. അതാണ് എൻ.എസ്.എസ് ചെയ്യുന്നത്. തെറ്റായ നയങ്ങളെ എതിർക്കുകയും നല്ലവയോട് സഹകരിക്കുകയും ചെയ്യും. രാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തര പ്രശ്നങ്ങളിൽ എൻ.എസ്.എസ് ഇടപെടില്ല. എൻ.എസ്.എസിന്റെ ആഭ്യന്തര കാര്യങ്ങളിൽ രാഷ്ട്രീയ പാർട്ടികളെ ഇടപെടാനും അനുവദിക്കില്ല. എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള ചിലരുടെ ഗൂഢലക്ഷ്യത്തോടെയുള്ള നീക്കത്തിനെതിരെ വസ്തുതാപരമായി എൻ.എസ്.എസ് പ്രതികരിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെയൊരു ഉദ്ദേശ്യം സർക്കാരിനില്ലെന്ന് വ്യക്തമാക്കേണ്ടി വന്നത്.
മുന്നാക്ക സംവരണത്തിന് അടിസ്ഥാനമാവേണ്ട സമഗ്രവും ശാസ്ത്രീയവുമായ സർവേക്ക് സാമ്പിൾ സർവേ ഒരിക്കലും പകരമാവില്ല. അത് മുന്നാക്ക സംവരണത്തിന് തിരിച്ചടിയാവാനുള്ള സാദ്ധ്യതയുമുണ്ട്. എല്ലാ സമുദായങ്ങളുടേയും സാമൂഹിക-സാമ്പത്തിക-സാമുദായിക സർവേ നടത്തുകയാണ് വേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |