തിരുവനന്തപുരം: വധശ്രമക്കേസിന്റെ വിസ്‌താരത്തിന് സാക്ഷി കോടതിയിലെത്തിയെങ്കിലും വിസ്‌താരത്തിനുള്ള നിർണായക രേഖകൾ കോടതിയിൽ കാണാനില്ല. ഏഴാം അഡിഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് സംഭവം. നിർണായക സാക്ഷിയുടെ രഹസ്യമൊഴിയും വാഹന കൈമാറ്റ രേഖകളുമാണ് കാണാതായത്. പാങ്ങപ്പാറ സ്വദേശി സാബു എസ്. നായരെ വധിക്കാൻ ശ്രമിച്ച കേസിന്റെ വിചാരണയ്‌ക്കിടെയാണ് സംഭവം. വിസ്‌താരത്തിന് മുമ്പ് രേഖകളെല്ലാം കോടതിയിലുണ്ടോയെന്ന് ഉറപ്പുവരുത്തേണ്ടത് അന്വേഷണ ഉദ്യോഗസ്ഥന്റെ ചുമതലയാണ്.
പ്രതികൾ കുറ്റകൃത്യം നടത്താൻ ഉപയോഗിച്ചത് വാടകയ്ക്കെടുത്ത വാഹനമാണ്. എട്ടാം സാക്ഷിയായ വാഹനഉടമയെ വിസ്‌തരിക്കുന്നതിനിടെയാണ് ഇയാൾ മജിസ്ട്രേറ്റിന് മുന്നിൽ നൽകിയ രഹസ്യമൊഴിയിലില്ലെന്ന് കോടതി അറിയുന്നത്. വാഹനം മറ്റൊരാളിൽ നിന്ന് വാങ്ങിയതിന്റെ വാഹന ഉടമ്പടി കരാർ രേഖകളും കോടതിയിലുണ്ടായിരുന്നില്ല. കേസിലെ നിർണായക തെളിവാകേണ്ട രേഖകളാണ് നഷ്ടപ്പെട്ടത്. റെന്റ് എ കാർ ഉടമ കുളത്തൂർ ആറ്റിൻകുഴി നബീസാ മൻസിലിൽ സലീമിനെയാണ് കോടതി വിസ്‌തരിച്ചത്. ഇയാളുടെ സഹോദരീഭർത്താവ് സുബൈർഖാന്റെ ഉടമസ്ഥതയിലുള്ള കാർ ഇയാൾ വാങ്ങിയതിന്റെ വാഹന ഉടമ്പടി കരാറാണ് കാണാതായത്.
2005 ആഗസ്റ്റ് ആറിന് ഉച്ചയ്‌ക്ക് 1.45നാണ് പാങ്ങപ്പാറ വച്ച് സാബു.എസ്. നായരെ വധിക്കാൻ ശ്രമിച്ചത്. പാങ്ങപ്പാറ കാര്യവട്ടം ചിത്രാലയത്തിൽ ഹിരൺ, പാങ്ങപ്പാറ പ്രണവം വീട്ടിൽ ബിനു, കഴക്കൂട്ടം നെട്ടേകോണം സ്വദേശി വിമൽകുമാർ, ആറ്റിപ്ര മുള്ളുവിള സ്വദേശി അരുൺ, അയിരൂർ ലക്ഷംവീട് കോളനി സ്വദേശികളായ ബിനു, ഷിബു, കുഞ്ചാലുമ്മൂട് സ്വദേശി മണികണ്ഠൻ, തുമ്പ സ്റ്റേഷൻകടവ് സ്വദേശി ഷിബു എന്നിവരാണ് കേസിലെ പ്രതികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |