കൊച്ചി: വിദേശത്തു കഴിയുന്നവർക്ക് ക്രിമിനിൽ കേസുകളിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാൻ നിയമതടസമില്ലെന്നു ഹൈക്കോടതി. കോടതിക്ക് ഉപാധികൾ ചുമത്താൻ കഴിയുന്ന തരത്തിൽ ഹർജിയിലെ അന്തിമ വാദത്തിനു മുമ്പ് ഇവർ നാട്ടിലെത്തിയിരിക്കണം.
നടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബു ദുബായിലായിരിക്കെ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ നിയമപരമല്ലെന്ന പ്രോസിക്യൂഷന്റെ വാദം തള്ളിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് യുക്തത വരുത്തിയത്.
വിദേശത്തുള്ള പ്രതിക്ക് മുൻകൂർ ജാമ്യാപേക്ഷ നൽകാനാവില്ലെന്ന് ഷാർജ പെൺവാണിഭക്കേസിലും എസ്.എം. ഷാഫി കേസിലും ഹൈക്കോടതി വിധികളുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. വിദേശത്തുള്ള പ്രതിക്ക് മുൻകൂർ ജാമ്യാപേക്ഷ നൽകാൻ പൂർണമായും വിലക്കുണ്ടെന്ന് ഈ വിധിന്യായങ്ങളിൽ പറയുന്നില്ലെന്നും, കോടതിക്ക് ഉപാധികൾ ചുമത്താൻ കഴിയുന്ന വിധത്തിൽ പ്രതി അന്തിമ വാദത്തിനു മുമ്പ് കോടതിയുടെ അധികാര പരിധിയിൽ ഉണ്ടാവണമെന്നാണ് പറയുന്നതെന്നും സിംഗിൾബെഞ്ച് വിശദീകരിച്ചു. മുൻകൂർ ജാമ്യാപേക്ഷ നൽകാനാവില്ലെന്ന് ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 438ൽ പറയുന്നില്ല. നിയമ തടസമില്ലാത്തിടത്തോളം കോടതിക്ക് അതു നിഷേധിക്കാനാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |