ന്യൂഡൽഹി: രാജ്യത്തെ 17 ബാങ്കുകളിൽനിന്നായി 34,615 കോടി രൂപ തട്ടിയ സംഭവത്തിൽ ദേവാൻ ഹൗസിംഗ് ഫിനാൻസ് കോർപറേഷൻ ലിമിറ്റഡ് (ഡി.എച്ച്.എഫ്.എൽ) എന്ന കമ്പനിയുടെ ഡയറക്ടർമാരായ കപിൽ വധാവൻ, ധീരജ് വധാവൻ എന്നിവർക്കെതിരെ സി.ബി.ഐ കേസെടുത്തു. മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭവന വായ്പാ സ്ഥാപനമാണ് ഡി.എച്ച്.എഫ്.എൽ. നിലവിൽ യെസ് ബാങ്കുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകേസിൽ ഇരുവരും ജയിലിലാണ്. സി.ബി.ഐയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് കേസാണിത്.
രാജ്യത്തെ വിവിധ ബാങ്കുകളിൽനിന്നായി നടത്തിയ ഈ തട്ടിപ്പ് സംബന്ധിച്ച് സി.ബി.ഐയ്ക്ക് യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ 2022 ഫെബ്രുവരിയിലാണ് പരാതി നൽകുന്നത്. യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ നേതൃത്വം നൽകുന്ന 17 ബാങ്കുകളുടെ കൺസോർഷ്യം നൽകിയ വായ്പയിൽ 42,871.42 കോടി രൂപയുടെ കബളിപ്പിക്കൽ നടന്നെന്നായിരുന്നു പരാതി. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽനിന്ന് 9898 കോടി രൂപ, കാനറാബാങ്കിൽനിന്ന് 4022 കോടി, പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 3802 കോടി തുടങ്ങി 17 ബാങ്കുകളിൽ നിന്നായാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |