കാബൂൾ : ചുറ്റും ചിതറിക്കിടക്കുന്ന ഉറ്റവരുടെ മൃതദേഹങ്ങൾ കണ്ട് നിസ്സഹായരായ മനുഷ്യരുടെ നിലവിളികൾ ഉയരുമ്പോഴും നടന്നതെന്തെന്ന് മനസ്സിലാകാതെ മാതാപിതാക്കളെ തിരയുകയായിരുന്നു ഈ കുഞ്ഞ് കണ്ണുകൾ. ഒറ്റ രാത്രി കൊണ്ട് പ്രേത നഗരമായി മാറിയ പക്ടിക പ്രവിശ്യയിലെ തകർന്നടിഞ്ഞ വീടിന്റെ ഇഷ്ടികക്കൂട്ടങ്ങൾക്കിടയിൽ നിൽക്കവെ തന്നെ നോക്കുന്ന കാമറക്കണ്ണുകളെ പോലും ഈ കുരുന്നിന്റെ പിഞ്ചു മുഖം കരയിച്ചിരിക്കാം. അഫ്ഗാൻ മാദ്ധ്യമ പ്രവർത്തകൻ സായിദ് സിയാർമൽ ഹാഷെമിയാണ് ചിത്രം പുറത്തുവിട്ടത്.
അഫ്ഗാൻ ഭൂചലനം ആയിരക്കണക്കിന് കുട്ടികളെ ദുരന്തത്തിലാക്കിയെന്നാണ് യുനിസെഫിന്റെ കണക്ക്.
വിവരങ്ങൾ പുറത്തുവിടുന്നില്ല
അഫ്ഗാനിസ്ഥാനിലെ പക്ടികയിൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ കൃത്യമായ വിവരം പുറത്തുവിടാതെ താലിബാൻ. 1000ത്തിലേറെ പേർ മരിച്ചെന്നായിരുന്നു റിപ്പോർട്ടുകൾ. കനത്ത മഴയും മണ്ണിടിച്ചിലും രക്ഷാപ്രവർത്തനത്തിന് തടസ്സമായി.
അഫ്ഗാൻ ജനതയെ സഹായിക്കണമെന്ന് താലിബാന്റെ പരമോന്നത നേതാവ് ഹൈബത്തുള്ള അഖുൻദ്സാദ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു.
' അഫ്ഗാനിലെ ഭൂകമ്പത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ഈ ദുരന്ത സമയത്ത് ഇന്ത്യ അഫ്ഗാൻ ജനതയ്‌ക്കൊപ്പമുണ്ട്. ആവശ്യമായ ദുരന്ത നിവാരണ സാമഗ്രികൾ എത്രയും വേഗമെത്തിക്കും.
- പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |