SignIn
Kerala Kaumudi Online
Friday, 26 April 2024 8.44 PM IST

ജലഗതാഗതത്തിന് എ.വി.എം കനാലും...

1

പൂവാർ: ടൂറിസം രംഗത്ത് അനുദിനം വള‌ർന്നു കൊണ്ടിരിക്കുന്ന പൂവാറിൽ ചരിത്രശേഷിപ്പുകളിൽ ഒന്നായ അനന്ത വിക്ടോറിയ മാർത്താണ്ഡവർമ്മ (എ.വി.എം) കനാൽ ജലഗതാഗതത്തിന് തയ്യാറെടുക്കുന്നു. കനാൽ നവീകരണത്തിനായി സർക്കാർ 4 കോടി രൂപ അനുവദിച്ചതോടെ പദ്ധതി നിർവ്വഹണത്തിനുള്ള രൂപരേഖ തയ്യാറായതായി അധികൃതർ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഇതര വകുപ്പുകളുടെയും സഹകരണത്തോടെ ജനപങ്കാളിത്തം ഉറപ്പാക്കി കനാൽ മാലിന്യ മുക്തമാക്കുകയാണ് ഒന്നാം ഘട്ടം. വർഷങ്ങളായി അടിഞ്ഞ് കിടക്കുന്ന ചെളിയും മണ്ണും മാറ്റിയും, പൊട്ടിപ്പൊളിഞ്ഞ സൈഡ് വാളുകൾ പുനർ നിർമ്മിച്ചും കനാലിന്റെ നീരൊഴുക്ക് സുഗമമാക്കും. പ്രദേശത്ത് ടൂറിസം വികസനം, യാത്രാക്ലേശം എന്നിവ പരിഗണിച്ച് ജലഗതാഗതം സാദ്ധ്യമാക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.

കുളത്തൂർ, പൂവാർ ഗ്രാമ പഞ്ചായത്ത് മേഖലയിലാണ് കനാലുള്ളത്. ഇതാകട്ടെ മാലിന്യ വാഹിയായ ഒരു നീർചാലും. കനാൽ നവീകരിച്ചിട്ട് 30 വർഷത്തിലധികമായി എന്നാണ് പ്രദേശവാസികൾ പറയുന്നത്. പല ഭാഗങ്ങളും മണ്ണും ചെളിയും കൊണ്ട് മൂടി. മൺതിട്ട നീരൊഴുക്കിനെ തടയുകയാണ്. ഇരുവശങ്ങളിലും കുറ്റിച്ചെടികളും മുൾപ്പടർപ്പും വളർന്ന് കാടായി. കനാലിൽ ഇറങ്ങാനുള്ള കൽപ്പടവുകൾ പലതും തകർന്നു. സൈഡ് ഭിത്തി പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. കൈയേറ്റം കനാലിന്റെ വീതിയും കുറച്ചു. 20 മീറ്റർ വീതി ഉണ്ടായിരുന്ന കനാലിന് ഇപ്പോഴുള്ളത് പല സ്ഥലങ്ങളിലും 5 മീറ്റർ വീതിമാത്രമാണ്.

1860-ൽ തിരുവിതാംകൂർ രാജാവായിരുന്ന ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയാണ് എ.വി.എം കനാൽ നിർമ്മിച്ചത്. തിരുവിതാംകൂറിനെ കന്യാകുമാരിയുമായി ബന്ധിപ്പിക്കുകയും, അതിലൂടെ വ്യാപാര വാണിജ്യ ബന്ധം ശക്തിപ്പെടുത്തുകയുമായിരുന്നു ലക്ഷ്യം. സ്വർണ തൂമ്പയാൽ മഹാരാജാവ് തുടക്കം കുറിക്കുകയും പൂർണ്ണമായും മനുഷ്യനിർമ്മിതവുമായ കനാലിന് തിരുവിതാംകൂർ മഹാരാജാവിന്റെ കുലദൈവമായ അനന്ത പത്മനാഭന്റെയും ബ്രിട്ടീഷ് രാജ്ഞിയായ വിക്ടോറിയയുടെയും മാർത്താണ്ഡവർമ്മ മഹാരാജാവിന്റെയും പേരുകൾ (എ.വി.എം) ചേർത്തായിരുന്നു നാമകരണം നടത്തിയത്. ഇന്ന് തമിഴ്നാടിന്റെ ഭാഗമായ കുളച്ചൽ വരെ ഒന്നാം ഘട്ടമായും, അതുകഴിഞ്ഞ് കന്യാകുമാരി വരെ രണ്ടാം ഘട്ടമായുമാണ് കനാലിന്റെ പണി പൂർത്തീകരിച്ചത്. പൂവാർ ,പൊഴിയൂർ, കൊല്ലംങ്കോട്, തേങ്ങാപ്പട്ടണം, കുളച്ചൽ, മണ്ടയ്ക്കാട്, പുത്തൂർ വഴി കന്യാകുമാരിയിലേക്ക് പാത കടന്നുപോയിരുന്നത്. തൂത്തുക്കുടിയിൽ നിന്ന് ഉപ്പും, നാഞ്ചിനാട്ടിൽ നിന്ന് അരിയും മറ്റ് ധാന്യങ്ങളും തിരുവിതാംകൂറിൽ എത്തിച്ചിരുന്നത് ഈ ജലപാതയിലൂടെയായിരുന്നു.

രാജഭരണകാലം കഴിഞ്ഞ് റോഡ് ഗതാഗതം ശക്തിപ്രാപിക്കുകയും വ്യാപാര വ്യവസായ മേഖലയിലുണ്ടായ വിപ്ലവകരമായ മാറ്റങ്ങൾ പുതിയ മാനങ്ങൾ തേടുകയും ചെയ്തപ്പോൾ എ.വി.എം കനാൽ ഉപയോഗമില്ലാതായി. എന്നാലിന്ന് ടൂറിസത്തിന് വളരെ പ്രാധാന്യമുള്ള ഒരിടമായി പൂവാറും സമീപ പ്രദേശങ്ങളും മാറിയ സാഹചര്യത്തിൽ, എ.വി.എം. കനാൽ പൂർവ്വസ്ഥിതിയിലാക്കുകയും നവീകരിക്കുകയും ചെയ്യാനായാൽ ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POOVAR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.