വയനാട് : രാഹുൽ ഗാന്ധിയുടെ കല്പറ്റയിലെ എം.പി ഓഫീസ് ആക്രമിക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ 19 എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്‌ണു ഷാജി എന്നിവരടക്കം 19 പേരാണ് അറസ്റ്റിലായത്.
ഓഫീസ് ആക്രമിച്ച സംഭവത്തിൽ സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എ.ഡി.ജി.പി മനോജ് എബ്രഹാമിനാണ് അന്വേഷണച്ചുമതല. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രി നൽകിയിരിക്കുന്ന നിർദ്ദേശം. സംഭവസ്ഥലത്ത് ചുമതലയിൽ ഉണ്ടായിരുന്ന ഡിവൈ.എസ്.പിയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
അതേസമയം എം.പി ഓഫീസ് ആക്രമണത്തെ തള്ളി എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റിയും രംഗത്ത് വന്നു. വയനാട് എസ്.എഫ്.ഐയിടെ പ്രവൃത്തിയെ ന്യായീകരിക്കുന്നില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് സംഘടനാപരമായ നടപടി സ്വീകരിക്കുമെന്നും കേന്ദ്രകമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.നേരത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും ആക്രമണത്തെ തള്ളിപ്പറഞ്ഞിരുന്നു. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ആക്രമണത്തെ അപലപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |