വാഷിംഗ്ടൺ: ഇന്ത്യയ്ക്കെതിരെ യു.എസ് ജനപ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് അംഗം ഇൽഹാൻ ഒമർ. ഇന്ത്യയിലെ മത, മനുഷ്യാവകാശ ലംഘനങ്ങൾ പരിഗണിച്ച് 'പ്രത്യേക ആശങ്കയുള്ള രാജ്യമായി " കണക്കാക്കാൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി നടപടി സ്വീകരിക്കണമെന്നുള്ളതാണ് പ്രമേയം. ഇന്ത്യയെ അടിയ്ക്കടി മനുഷ്യാവകാശത്തിന്റെ പേരിൽ വിമർശിക്കുന്ന ഇൽഹാൻ പാകിസ്ഥാനിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പ്രതികരിക്കാറില്ല എന്നത് ശ്രദ്ധേയമാണ്.
ഇന്ത്യയ്ക്കെതിരെ ഇൽഹാൻ രംഗത്തെത്തുന്നത് ഇതാദ്യമല്ല. ഇന്ത്യാ വിരുദ്ധ നിലപാടുകൾക്ക് പേരുകേട്ട ഇൽഹാൻ കഴിഞ്ഞ ഏപ്രിലിൽ അധീന കാശ്മീരിൽ സന്ദർശനം നടത്തിയത് വിവാദമായിരുന്നു.
ഇൽഹാന്റെ കാശ്മീർ സന്ദർശനത്തെ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു. പാക് അധീന കാശ്മീരിന്റെ പ്രസിഡന്റ് എന്നവകാശപ്പെടുന്ന സുൽത്താൻ മുഹമ്മദ് ചൗധരി, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ എന്നിവരുമായും ഇൽഹാൻ ചർച്ച നടത്തിയിരുന്നു.
ഇൽഹാന്റെ സന്ദർശനം അനൗദ്യോഗികവും വ്യക്തിഗതവുമാണെന്നും യാതൊരു തരത്തിലും ബൈഡൻ ഭരണകൂടത്തെ പ്രതിനിധീകരിക്കുന്നില്ലെന്നും യു.എസ് പിന്നാലെ വ്യക്തമാക്കിയിരുന്നു.
മൂന്നുവർഷത്തേക്ക് ഇന്ത്യയെ ഈ രീതിയിൽ കാണണമെന്നും ഇതു സംബന്ധിച്ച് യു.എസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ സമിതി നിർദ്ദേശങ്ങൾ നടപ്പാക്കണമെന്നും ഇൽഹാൻ ആവശ്യപ്പെട്ടു. യു.എസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ സമിതിയുടെ 2021ലെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ളതാണ് പ്രമേയം.
ജനപ്രതിനിധി സഭാ അംഗങ്ങളായ റഷീദ തലിബ്, ജുവാൻ വാർഗസ് എന്നിവർ പ്രമേയത്തെ പിന്തുണച്ചു. പ്രമേയം തുടർനടപടികൾക്കായി വിദേശകാര്യ സമിതിക്ക് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |