തൊടുപുഴ: ജില്ലയിൽ വൈദ്യുതി അപകടം ഭീതിജനകമാംവിധം വർദ്ധിക്കുന്നു. ആറ് മാസത്തിനിടെ ഏഴ് ജീവനുകളാണ് ജില്ലയിൽ വൈദ്യുതാഘാതമേറ്റത് ഇല്ലാതായത്. ഒരു വർഷത്തിനിടെ 11 പേരും. ഇതിൽ 10 പേരും സാധാരണക്കാരാണ്. ആറോളം പേർക്ക് മാരകമായി പരിക്കേറ്റിട്ടുണ്ട്. നിരവധി വളർത്തുമൃഗങ്ങളും വന്യമൃഗങ്ങളും വൈദ്യുതി അപകടത്തിന് ഇരയാകുന്നുണ്ട്. ആറ് മാസത്തിനിടെയുണ്ടായ മരണങ്ങളിൽ രണ്ടെണ്ണവും ഇരുമ്പ് തോട്ടിയുടെ അശ്രദ്ധമായ ഉപയോഗം മൂലം സംഭവിച്ചതാണ്.
വൈദ്യുതി ലൈനുകൾക്കു സമീപമുള്ള ഫലവൃക്ഷങ്ങളിൽ നിന്നു ലോഹത്തോട്ടികൾ ഉപയോഗിച്ചു ചക്ക, മാങ്ങ, അടക്ക, തേങ്ങ മുതലായവ പറിക്കാൻ ശ്രമിക്കരുതെന്നു പലതവണ വൈദ്യുതി വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടും ഇത്തരം അപകടങ്ങൾ കുറയുന്നില്ല. മരത്തിനടുത്തുകൂടി വൈദ്യുതി ലൈനുകൾ കടന്നുപോകുന്നത് കണ്ടാലും സുരക്ഷിതമായി കായ്ഫലങ്ങൾ പറിക്കാനാകും എന്ന് കരുതി ശ്രമിക്കുന്നവരാണ് അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും.
തുടക്കത്തിൽ ശ്രദ്ധയോടെയാണ് കായ പറിക്കുന്നതെങ്കിലും അധികശക്തി തോട്ടിയിൽ പ്രയോഗിച്ച് കായ്ഫലങ്ങൾ പറിച്ചശേഷം തോട്ടി ആടുകയും ലൈനിൽ തട്ടുകയും ചെയ്താണ് അപകടങ്ങൾ ഉണ്ടായതിലധികവും. കൂടാതെ ഏലത്തോട്ടങ്ങളിലെ വൃക്ഷങ്ങളുടെ ശിഖരം മുറിക്കുന്നതിനിടയിലും, കുരുമുളക് പറിക്കുന്ന വേളയിലും ഇരുമ്പ് ഏണി തട്ടി അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. എത്ര ശ്രദ്ധയോടെ ഉപയോഗിച്ചാലും ലോഹത്തോട്ടികൾ ലൈനിൽ വീഴാനുള്ള സാധ്യത കൂടുതലാണെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
വൈദ്യുതാഘാതമുണ്ടാകുന്നതിന് ലൈനുമായി നേരിട്ട് സമ്പർക്കം വരണമെന്നില്ല. ലൈനിന് അടുത്ത് ലോഹ വസ്തുക്കൾ എത്തിയാൽ വൈദ്യുതാകർഷണം മൂലം വൈദ്യുതി പ്രവഹിച്ച് ഷോക്കേൽക്കാൻ സാധ്യതയുണ്ട്. വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും മറ്റും ടൈൽ, വെൽഡിംഗ് വർക്കുകൾക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളിലേയ്ക്ക് കണക്ട് ചെയ്യുന്ന വയറുകളുടെയും, ഇതിനായി ഉപയോഗിക്കുന്ന എക്സ്‌റ്റൻഷൻ ബോർഡുകളുടെയും നിലവാരമില്ലായ്മ മൂലവും അപകടങ്ങൾ സംഭവിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |