തിരുവനന്തപുരം: ഇന്നു തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിനുനേർക്കുണ്ടായ എസ്.എഫ്. ഐ ആക്രമണം സി.പി.എം- ബി.ജെ.പി ബാന്ധവത്തിന്റെ സൂചനയായി വ്യാഖ്യാനിച്ച്,നിയമസഭയിൽ വിഷയം ആളിക്കത്തിക്കാൻ യു.ഡി.എഫ് ശ്രമിക്കും.
നാഷണൽ ഹെറാൾഡ് കേസിൽ ഇ.ഡിയുടെ 50 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് വിധേയനായ രാഹുൽഗാന്ധിക്ക് രക്തസാക്ഷി പരിവേഷം നൽകി കോൺഗ്രസ് തെരുവിലിറങ്ങിയതിന് പിന്നാലെയാണ്, ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ രാഹുലിന്റെ ഓഫീസിന് നേരേ ഇടതു വിദ്യാർത്ഥി സംഘടനയുടെ ആക്രമണമുണ്ടായത്. ഇത് കേരളത്തിലും രാഹുൽ ഗാന്ധിക്ക് ഇരപരിവേഷം നൽകിയതായി കോൺഗ്രസ് കരുതുന്നു.
പരിസ്ഥിതി ദുർബല മേഖലാ വിഷയത്തിൽ മലയോര, കുടിയേറ്റ ജനതയുടെ വികാരം അനുകൂലമാക്കാനും യു.ഡി.എഫ് തന്ത്രങ്ങൾ നീക്കുന്നു. രാഹുൽ ഗാന്ധി 30ന് വയനാട്ടിലെത്തുന്നുണ്ട്. അദ്ദേഹത്തിന്റെ വരവ് പുതിയ സാഹചര്യത്തിൽ ഗംഭീരമാക്കാനാണ് ശ്രമം. ഇന്ന് രാവിലെ 8.15ന് യു.ഡി.എഫ് നിയമസഭാകക്ഷി യോഗം ചേർന്ന് അവസാന തന്ത്രങ്ങൾക്ക് രൂപം നൽകും. മറുവശത്ത്, ഭരണപക്ഷവും ശക്തമായ പ്രതിരോധം തീർക്കാനാണൊരുങ്ങുന്നത്. വയനാട് അക്രമസംഭവത്തിൽ സ്വീകരിച്ച നടപടികളും മറ്റും ഉയർത്തിക്കാട്ടും. വയനാട് സംഭവത്തെ മുഖ്യമന്ത്രിയടക്കം ഇടതുനേതാക്കളെല്ലാം അപലപിച്ചിട്ടും വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധത്തെ അപലപിക്കാൻ കോൺഗ്രസ് നേതാക്കളാരും തയ്യാറായില്ലെന്ന ആക്ഷേപവും ഉയർത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |