തൃക്കാക്കര: ലോറിയിൽ കൊണ്ടുപോകുകയായിരുന്ന ജനറേറ്ററിന്റെ പുകക്കുഴൽ തട്ടി റോഡിനു കുറുകേ പൊട്ടിവീണ കേബിളിൽ കുരുങ്ങി കഴുത്തുമുറിഞ്ഞ് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. സഹയാത്രികൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ശനിയാഴ്ച രാത്രി 11.30ന് കാക്കനാട് സിവിൽലൈൻ റോഡിൽ ചെമ്പുമുക്ക് പള്ളിക്ക് സമീപം നടന്ന അപകടത്തിൽ ഫോർട്ടുകൊച്ചി നസ്രത്ത് വെളിയിൽ വീട്ടിൽ വി.ജെ.ആൽബർട്ടിന്റെ മകൻ അലൻ ആൽബർട്ടാണ് (25) മരിച്ചത്. യോഗ പരിശീലകനായിരുന്നു. ഒപ്പമുണ്ടായിരുന്ന ഫോർട്ടുകൊച്ചി കാട്ടിക്കാട്ട് വീട്ടിൽ നിഖിൽ ജേക്കബിനെ (24) ചികിത്സയ്ക്ക് ശേഷം വിട്ടു. കാക്കനാട്ട് ഒരു പരിപാടിയിൽ പങ്കെടുത്തശേഷം വെസ്പ സ്കൂട്ടറിൽ ഫോർട്ടുകൊച്ചിയിലേക്ക് മടങ്ങവേയാണ് അപകടം. ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.ലോറിയിലുണ്ടായിരുന്നവർ പൊട്ടിവീണ കേബിൾ മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് പറയുന്നു. ഓറഞ്ച് നിറത്തിലുള്ള കേബിൾ ആരുടേതെന്ന് പൊലീസ് അന്വേഷിക്കുകയാണ്. മുറിഞ്ഞ കേബിളിൽ നിന്ന് പുറത്തുവന്ന കമ്പിയിലും വയറിലുമാണ് യുവാക്കൾ കുടുങ്ങിയത്. കേബിൾ വട്ടംകിടക്കുന്നത് കണ്ട് രണ്ട് കാറുകൾ നിറുത്തിയെങ്കിലും ഇത് മനസിലാക്കാതെ അലൻ മുന്നോട്ടുനീങ്ങുകയായിരുന്നു. സംഭവം കണ്ടുനിന്ന സ്വകാര്യ കേബിൾ പണിക്കാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. കഴുത്തിന്റെ ഇരുഭാഗത്തും ആഴത്തിൽ മുറിവേറ്റ അലൻ ആശുപത്രിയിലെത്തി മിനിട്ടുകൾക്കകം മരിച്ചു.
തൃക്കാക്കര പൊലീസ് അപകടസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. പൊട്ടിക്കിടക്കുന്ന കേബിളുകളും അനധികൃത കേബിളുകളും അടിയന്തരമായി നീക്കാൻ തൃക്കാക്കര പൊലീസ് കെ.എസ്.ഇ.ബിക്കും തൃക്കാക്കര നഗരസഭയ്ക്കും ഇന്നലെ കത്ത് നൽകി. അലന്റെ സംസ്കാരം നടത്തി. മേരിയാണ് മാതാവ്. സഹോദരി: അപർണ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |