തിരുവനന്തപുരം: മയക്കുമരുന്ന് കേസിൽ പിടിയിലായ നഗരസഭ ജീവനക്കാരനെ 10 ദിവസത്തിന് ശേഷം നഗരസഭ ഭരണസമിതി സസ്‌പെൻഡ് ചെയ്‌തു. ജീവനക്കാരനെതിരെ നടപടിയെടുക്കാത്തതിനെ കുറിച്ച് കേരളകൗമുദി ഇന്നലെ വാർത്ത നൽകിയതിന് പിന്നാലെയാണ് സെക്രട്ടറി ഇന്നലെ ഇയാളെ സസ്‌പെൻഡ് ചെയ്‌തത്. ഇക്കഴിഞ്ഞ 17നാണ് സ്വകാര്യ റിസോർട്ടിൽ പാർട്ടിക്കിടെ വിതരണം ചെയ്യാനെത്തിച്ച മാരക ലഹരിവസ്‌തുവായ എം.ഡി.എം.എയുമായി തിരുവനന്തപുരം നഗരസഭാ ജീവനക്കാരൻ ശിവപ്രസാദ്, അജ്മൽ എന്നിവരെ കഠിനംകുളം പൊലീസ് പിടികൂടിയത്.
റിമാൻഡിലായിട്ടും ആറന്നൂർ വാർഡിലെ ബിൽ കളക്ടർ കൂടിയായ ശിവപ്രസാദിനെതിരെ നടപടിയെടുത്തിരുന്നില്ല. പൊലീസിൽ നിന്ന് റിമാൻഡ് റിപ്പോർട്ട് ലഭിക്കാൻ വൈകിയതുകാരണം സസ്‌പെൻഷൻ വൈകിയെന്നാണ് നഗരസഭയുടെ വിശദീകരണം. സെക്രട്ടറിയില്ലെങ്കിൽ അഡിഷണൽ സെക്രട്ടറിക്കും ഉത്തരവിറക്കാൻ ചട്ടമുണ്ട്. നഗരസഭയിലെ ജീവനക്കാരനായിരുന്ന പിതാവ് മരിച്ചപ്പോഴാണ് ശിവപ്രസാദിന് ജോലി ലഭിച്ചത്.
ബിൽ തുക അടച്ചതിൽ അവ്യക്തത
പിടിക്കപ്പെട്ടതിന്റെ പിറ്റേദിവസം പ്രതിയുടെ പക്കലുണ്ടായിരുന്ന ബിൽ തുക മറ്റൊരാളെ വച്ച് നഗരസഭയിൽ അടച്ച സംഭവത്തിൽ അവ്യക്തത തുടരുന്നുണ്ട്. നഗരസഭയിലെ നികുതി തട്ടിപ്പിനുശേഷം ബിൽ തുക അതതുദിവസം തന്നെ ഒടുക്കണമെന്ന സർക്കുലറുണ്ടായിരുന്നു.
എന്നാൽ അത് പാലിക്കാതെ രണ്ടുദിവസത്തെ ബിൽ തുക കൈയിൽ വച്ചശേഷം പിടിക്കപ്പെട്ടപ്പോൾ മറ്റൊരാൾ വഴി പ്രതി നഗരസഭയിൽ അടയ്‌ക്കുകയായിരുന്നു. ഇതിനായി സോണലിലെ റവന്യു ഉദ്യോഗസ്ഥൻ കൂട്ടുനിന്നതായി പ്രതിപക്ഷം ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |