കൊച്ചി: ശബരിമല എക്സിക്യുട്ടീവ് ഓഫീസറായി നിയമിതനായ എച്ച്. കൃഷ്‌ണകുമാർ, എരുമേലി ദേവസ്വം അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ എൻ. ശ്രീധരശർമ്മ എന്നിവർക്കെതിരായ അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാൻ ദേവസ്വംബോർഡിന് ഹൈക്കോടതി നിർദ്ദേശം നൽകി. അയ്യപ്പഭക്തരിലൊരാൾ നൽകിയ പരാതിയെത്തുടർന്ന് സ്വമേധയാ പരിഗണിച്ച ഹർജിയിലാണ് ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ നിർദ്ദേശം. ശബരിമലയിലും കൊട്ടരക്കര ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലും ദേവസ്വം ജീവനക്കാരെ നിയമിക്കുന്നതിൽ ക്രമക്കേടുണ്ടെന്നായിരുന്നു പരാതിയിലെ ആരോപണം.
ദേവസ്വം ബോർഡിന്റെ തിരുവനന്തപുരം, വൈക്കം, മാവേലിക്കര വിജിലൻസ് ഓഫീസുകളിലേക്ക് നിയമിക്കപ്പെട്ടവരുടെ യോഗ്യത സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ഇന്നുനൽകാൻ ദേവസ്വം ചീഫ് വിജിലൻസ് സെക്യൂരിറ്റി ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ദേവസ്വം ബോർഡിന്റെ വിജിലൻസ് വിംഗിലേക്ക് ഉദ്യോഗസ്ഥരെ നിയമിക്കുമ്പോൾ അവരെക്കുറിച്ച് അന്വേഷിക്കണമെന്ന് നേരത്തെ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |