റോം : ഇറ്റലിയിലെ രണ്ടാമത്തെ വലിയ സമ്പന്നനും കണ്ണട വ്യവസായ രംഗത്തെ പ്രമുഖനുമായ ലിയനാർഡോ ഡെൽ വെക്കിയോ (87) അന്തരിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി മിലാനിലെ സാൻ റാഫേൽ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു. പെഴ്സൽ, ഓക്ക്‌ലീ, റെയ്‌ബാൻ തുടങ്ങിയ ലോകപ്രശസ്ത ബ്രാൻഡുകളെ സ്വന്തമാക്കി ഒപ്റ്റിക്കൽ സാമ്രാജ്യം കെട്ടിപ്പടുത്തയാളാണ് വെക്കിയോ. കണ്ണടകളെ ഫാഷൻ ലോകത്തെ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറ്റി വിപ്ലവം സൃഷ്ടിച്ച വെക്കിയോയ്ക്ക് 2022 ഫോബ്സിന്റെ ലോകകോടീശ്വരൻമാരുടെ ലിസ്റ്റിൽ 2730 കോടി യു.എസ് ഡോളറിന്റെ ആസ്തിയാണുള്ളത്. ലോകകോടീശ്വരന്മാരിൽ 54ാം സ്ഥാനമാണ് വെക്കിയോയ്ക്ക്. 1935 മേയ് 22ന് മിലാനിലെ ഒരു പാവപ്പെട്ട കുടുംബത്തിലാണ് വെക്കിയോയുടെ ജനനം. ചെറുപ്പത്തിൽ അനാഥാലയത്തിൽ കഴിഞ്ഞിട്ടുള്ള അദ്ദേഹം കൗമാരത്തിൽ തന്നെ പലതരത്തിലുള്ള ജോലികൾ ചെയ്തുതുടങ്ങി. ഒടുവിൽ 1961ന് ഒപ്റ്റിക്കൽ വ്യവസായങ്ങൾക്ക് ഘടകങ്ങൾ വിതരണം ചെയ്യുന്ന ' ലക്സോട്ടിക്ക " എന്ന കമ്പനി സ്ഥാപിച്ചു. ഒരു പതിറ്റാണ്ടിന് ശേഷം ലക്സോട്ടിക്ക സ്വന്തം നിലയ്ക്ക് ഐഗ്ലാസ് നിർമ്മാണം ആരംഭിച്ചു. ഈ കണ്ണടകളുടെ വില്പന ആദ്യം ഇറ്റലിയിലും പിന്നെ യൂറോപ്പിലേക്കും വ്യാപിച്ചു. ജോർജിയോ അർമനി തുടങ്ങിയ ഫാഷൻ ബ്രാൻഡുകളുമായി സഹകരിച്ചു. വൈകാതെ, ലോകപ്രശസ്ത അമേരിക്കൻ കമ്പനിയായ റെയ്‌ബാൻ, പെഴ്സൽ, ഓക്ക്‌ലീ തുടങ്ങിയ ബ്രാൻഡുകളെയും സ്വന്തമാക്കി. ഇതോടെ സൺഗ്ലാസുകളെ ഫാഷൻ ലോകത്തെ ആഗോള തരംഗമാക്കി മാറ്റാൻ വെക്കിയോയ്ക്ക് കഴിഞ്ഞു. ഗ്ലാസുകളുടെയും ഫ്രെയിമുകളുടെയും ലോകത്തെ ഏറ്റവും വലിയ നിർമ്മാതാവും ചില്ലറ വിൽപ്പനക്കാരുമാണ് ലക്സോട്ടിക്ക. 2018ൽ ഫ്രഞ്ച് കമ്പനി എസിലോറുമായി ചേർന്ന ലക്സോട്ടിക്ക എസിലോർലക്സോട്ടിക്ക മൾട്ടിനാഷണൽ കോർപ്പറേഷന് രൂപം നൽകി. വെക്കിയോ ഇതിന്റെ ചെയർമാൻ ആയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |