സംവിധാന മോഹം പൂർത്തിയാക്കാനാവാതെ അംബിക റാവുവിന്റെ മടക്കം
സിനിമയ്ക്കൊപ്പമാണ് അംബിക റാവു സഞ്ചരിച്ചത്. സഹസംവിധായകയും സഹനടിയായും 20 വർഷങ്ങൾ. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത കൃഷ്ണ ഗോപാലകൃഷ്ണ സിനിമയിൽ സഹസംവിധായികയായി പ്രവർത്തിച്ചാണ് തുടക്കം. ദ കോച്ച് എന്ന അപരനാമത്തിലാണ് ലൊക്കേഷനുകളിൽ അംബിക റാവു അറിയപ്പെട്ടിരുന്നത്. വിനയന്റെ ശിഷ്യയായി വെള്ളിനക്ഷത്രം സിനിമയിൽ ജോലി ചെയ്യുന്ന സമയത്ത് പ്രധാന വേഷം ചെയ്യുന്ന ബേബി തരുണിക്ക് മലയാളം അറിയില്ല. ആ കുട്ടിയെ മലയാളം പഠിപ്പിക്കേണ്ട ചുമതല വിനയൻ അംബികെ ഏൽപ്പിച്ചു. പത്മപ്രിയ , വിമലരാമൻ, അനുപം ഖേർ, ജയപ്രദ, ഉഷ ഉതുപ്പ്, റായ് ലക്ഷ്മി തുടങ്ങി ഒട്ടേറെ താരങ്ങൾക്ക് അംബിക മലയാള സംഭാഷണം പഠിപ്പിച്ചുകൊടുത്തു. അന്യഭാഷ താരങ്ങൾക്ക് മലയാളം പഠിപ്പിക്കുക എന്ന ജോലി ചെയ്യാൻ സംവിധായകർ ധൈര്യമായി അംബിക വിളിച്ചു. മുപ്പത്തിയേഴാം വയസിലാണ് അംബിക റാവു സിനിമയിൽ എത്തുന്നത്. ആ സമയത്ത് അംബിക വിവാഹമോചിത , ഹലോ, ബിഗ് ബി, റോമിയോ പോസിറ്റീവ്, പരുന്ത്, മായാബസാർ, കോളേജ് കുമാരൻ, 2 ഹരിഹർ നഗർ, ലൗ ഇൻ സിംഗപ്പോർ,ഡാഡികൂൾ, ടൂർണമെന്റ്, ബെസ്റ്റ് ആക്ടർ, ഇൻ ഗോസ്റ്റ് ഹൗസ് ഇൻ, പ്രണയം, സോൾട്ട് ആൻഡ് പെപ്പർ, അനുരാഗ കരിക്കിൻവെള്ളം, നത്തോലി ഒരു ചെറിയ മീനല്ല, തീവ്രം എന്നീ ചിത്രങ്ങളിൽ സഹ സംവിധായകയായി പ്രവർത്തിച്ചു.
അഭിനയ തുടക്കം മീശമാധവനിൽ
ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവനാണ് അംബിക അഭിനയിക്കുന്ന ആദ്യ സിനിമ. ചെറിയ വേഷം. ഗ്രാമഫോൺ, പട്ടാളം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, എന്റെ വീട് അപ്പൂന്റേം, അന്യർ, ഗൗരീശങ്കരം, സ്വപ്നക്കൂട്, ക്രോണിക് ബാച്ചിലർ, വെട്ടം, രസികൻ, ഞാൻ സൽപ്പേര് രാമൻകുട്ടി, അച്ചുവിന്റെ അമ്മ, ക്ളാസ്മേറ്റ്സ്, പരുന്ത്, സീതാകല്യാണം, ടൂർണമെന്റ്, സോൾട്ട് ആൻഡ് പെപ്പർ, വൈറസ്, അനുരാഗ കരിക്കിൻവെള്ളം, തമാശ, കുമ്പളങ്ങി നൈറ്റ്സ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.
കുമ്പളങ്ങി നൈറ്റ്സിൽ സിമിയുടെയും ബേബി മോളുടെയും അമ്മ വേഷത്തിൽ അംബിക തിളങ്ങുകതന്നെ ചെയ്തു. അതിനുശേഷം വൃക്കരോഗം കലശലായി. ഇരു വൃക്കകളും തകരാറിലായി. അവസാന നാളുകളിൽ ദിവസവും രണ്ട് ഡയാലിസിസിന് വിധേയയായി. സഹോദരനായിരുന്നു അംബികയെ പരിചരിച്ചിരുന്നത്. തൃശൂരിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നുവന്ന അംബിക ഒരിക്കലും സിനിമ സ്വപ്നം കണ്ടിരുന്നില്ല. അച്ഛൻ മറാഠി ആണ്. സിനിമകൾ കാണുന്നത് അംബിക ശീലമാക്കി. ഒടുവിൽ ജീവിതം അംബികയെ സിനിമയിൽ തന്നെ എത്തിച്ചു. അംബികയുടെ ചികിത്സയ്ക്കായി വൻതുക ആവശ്യമായി വന്നപ്പോൾ ഫെഫ്കയും സിനിമ മേഖലയിൽ നിന്നുള്ളവരും സഹായങ്ങൾ നൽകിയിരുന്നു. ആ സഹായത്താലാണ് മുൻപോട്ട് പോയത്.
സംവിധാന മോഹം
സിനിമ സംവിധാനം ചെയ്യുക എന്ന ആഗ്രഹം പൂർത്തിയാക്കാനാവാതെയാണ് അംബിക റാവു മടങ്ങുന്നത്. ഏറെക്കാലമായി ആ ആഗ്രഹം മനസിലുണ്ടായിരുന്നു. കൊവിഡിന് മുൻപ് അതിനുള്ള ശ്രമം ഏറക്കുറെ വിജയിക്കുകയും ചെയ്തു. എന്നാൽ കൊവിഡ് പ്രതിസന്ധിയും അനാരോഗ്യവും തളർത്തി. ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന് അംബിക പ്രതീക്ഷിച്ചിരുന്നു. രോഗങ്ങൾക്കിടെ കഴിഞ്ഞവർഷം കൊവിഡ് പിടികൂടിയിരുന്നു. ഹൃദ്റോഗമാണ് മരണ കാരണമെങ്കിലും കൊവിഡും ബാധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |