അഞ്ചൽ: തടിക്കാട്ടിൽ രണ്ട് വയസുകാരനെ ഒരു രാത്രി കാണാതാവുകയും പിന്നീട്ട് കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം തൗഫിക് തടിക്കാട്, കെ.എസ്.യു ബ്ലോക്ക് ജനറൽ സെക്രട്ടറി സുഹൈദ് എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംഭാവം നടന്ന്18 ദിവസം പിന്നിട്ടിട്ടും ഇതിന്റെ പിന്നിലുള്ള ദുരൂഹത കണ്ടെത്താൻ അഞ്ചൽ പൊലീസിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ 19ന് വൈകിട്ട് 5.30ഓടെയാണ് തടിക്കാട് ചണ്ണയ്ക്കാപൊയ്കയിൽ അൻസാരി-ഫാത്തിമ്മ ദമ്പദികളുടെ മകൻ അഫ്രാനെ കാണാതായത്. അന്ന് രാത്രി മുഴുവൻ നാട്ടുകാരും പൊലീസും സമഗ്രമായ അന്വേഷണം നടത്തിയിട്ടും കുട്ടിയെ കണ്ടെത്താൻ കഴിഞിരുന്നില്ല. അടുത്ത ദിവസം പുലർച്ചെ ഒന്നര കിലോമീറ്റർ അകലെയുള്ള റബർ തോട്ടത്തിൽ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയെ കാണാതായ ദിവസം രാത്രിയിൽ ഈ പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. അടുത്ത ദിവസം പുനലൂർ ഗവ. ആശുപത്രിയിൽ കുട്ടിയെ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ശരീരത്തിൽ ഒരു തുള്ളി വെള്ളം പോലും കാണാൻ കഴിഞ്ഞില്ല. മാത്രമല്ല അന്ന് രാത്രി കുട്ടി ആഹാരം കഴിച്ചിരുന്നതായും പരിശോധനയിൽ കണ്ടെത്തി. ഇക്കാരണത്താൽ കുട്ടിയെ കാണാതായതിലുള്ള ദുരൂഹതയകറ്റണമെന്ന ശക്തമായ ആവശ്യമാണ് നാട്ടുകാർക്കുള്ളത്. കുറ്റക്കാരെ പിടികൂടാതിരുന്നാൽ പ്രദേശത്ത് ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കും എന്ന ഉത്കണ്ഠയാണ് നാട്ടുകാർക്കുള്ളത്. പൊലീസ് സത്വര നടപടി സ്വീകരിച്ചില്ലെങ്കിൽ ആക്ഷൻ കൗൺസിൽ ഉൾപ്പടെ രൂപീകരിച്ച് മുഖ്യമന്ത്രി, ഡി.ജി.പി. ഉൾപ്പടെയുള്ളവർക്ക് അന്വേഷണം ഉർജ്ജിതമാക്കാൻ നിവേദനം നൽകുമെന്നും നേതാക്കൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |