കൊച്ചി: കുഞ്ഞിനെ ഉപേക്ഷിച്ചുകടന്നെന്ന കള്ളക്കേസിൽ യുവതിയെയും സഹപ്രവർത്തകനെയും അറസ്റ്റുചെയ്ത് ജയിലിലടച്ച സംഭവത്തിൽ എറണാകുളം എളമക്കര പൊലീസ് സ്റ്റേഷനിലെ എസ്.ഐയ്ക്കെതിരായ കോടതിയലക്ഷ്യ ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി എസ്.ഐ ഫൈസലിന് നോട്ടീസ് നൽകാൻ നിർദ്ദേശിച്ചു. യുവതിയുടെ വിശദീകരണം കേൾക്കാതെ ഇവരെ റിമാൻഡ് ചെയ്ത ജുഡിഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേട്ടിൽനിന്ന് റിപ്പോർട്ട്തേടാനും ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഉത്തരവിട്ടു. കോടതിയലക്ഷ്യ ഹർജി ജൂലായ് ഏഴിന് വീണ്ടും പരിഗണിക്കും.
വിവാഹമോചിതയായ യുവതി പത്തുമാസം പ്രായമുള്ള കുഞ്ഞുമായി തന്റെ അമ്മയ്ക്കൊപ്പമായിരുന്നു താമസം. അമ്മയുടെ അടുപ്പക്കാരനായ വ്യക്തി തന്നെ ലൈംഗികമായി ഉപദ്രവിക്കുന്നെന്ന് പരാതി പറഞ്ഞിട്ടും അമ്മ ഇടപെടാതിരുന്നതോടെ യുവതി സഹപ്രവർത്തകനായ യുവാവുമായി കമ്മിഷണർ ഓഫീസിലെത്തി പരാതി നൽകി. സംഭവം അറിഞ്ഞ അമ്മ യുവതിയോട് വീട്ടിൽകയറരുതെന്ന് ഭീഷണിപ്പെടുത്തിയതോടെ യുവതിക്ക് സഹപ്രവർത്തകനൊപ്പം പോകേണ്ടി വന്നു. തുടർന്ന് മകളെ കാണാനില്ലെന്ന് പറഞ്ഞ് അമ്മ പൊലീസിലും യുവതി കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ശിശുക്ഷേമസമിതിക്കും പരാതി നൽകി.
ഇതോടെ എളമക്കര പൊലീസ് യുവതിയെയും യുവാവിനെയും വിളിച്ചുവരുത്തി അറസ്റ്റുചെയ്തു. ബാലനീതിനിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റ്. ഇവരെ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയപ്പോൾ യുവതി തന്റെ പരാതി വിശദീകരിച്ചു. എന്നാൽ ഇതുകണക്കിലെടുക്കാതെ മജിസ്ട്രേട്ട് ഇരുവരെയും റിമാൻഡ് ചെയ്തു. തുടർന്നാണ് യുവതിയും സഹപ്രവർത്തകനും കോടതിയലക്ഷ്യഹർജി നൽകിയത്. ഏഴുവർഷത്തിൽ താഴെ ശിക്ഷലഭിക്കുന്ന കുറ്റങ്ങളിൽ ക്രിമിനൽ നടപടി ചട്ടപ്രകാരം പ്രതികൾക്ക് മുൻകൂർ നോട്ടീസ് നൽകണമെന്നും വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥനെതിരെ വകുപ്പുതലനടപടിയും കോടതിയലക്ഷ്യ നടപടിയുമെടുക്കാമെന്നും അർനേഷ്കുമാർ കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതു ചൂണ്ടിക്കാട്ടിയാണ് ഇവർ ഹർജി നൽകിയത്.
ഹർജിയിൽ പലതവണ സമയം നീട്ടിനൽകിയിട്ടും എസ്.ഐ സത്യവാങ്മൂലം നൽകിയില്ല. തുടർന്നാണ് ഡിവിഷൻബെഞ്ച് നടപടി സ്വീകരിച്ചത്. ഹർജിക്കാരെ റിമാൻഡുചെയ്ത മജിസ്ട്രേട്ടിൽനിന്ന് എങ്ങനെയാണ് ഇവരെ റിമാൻഡ് ചെയ്യാനുള്ള തീരുമാനത്തിലെത്തിയതെന്നതടക്കമുള്ള വിവരങ്ങളിൽ രണ്ടാഴ്ചയ്ക്കകം രജിസ്ട്രാർ ജനറൽ റിപ്പോർട്ട് വാങ്ങണം. യുവതിയെ ലൈംഗിക അതിക്രമത്തിന് വിധേയനാക്കിയെന്ന ആരോപണം നേരിടുന്ന വ്യക്തി യുവതിയുടെ അച്ഛനാണെന്ന് കേസിന്റെ എഫ്.ഐ. ആറിൽ എങ്ങനെയാണ് ചേർത്തതെന്ന് കമ്മിഷണർ വിശദീകരിക്കണം. ഈ വ്യക്തിയും യുവതിയുടെ അമ്മയും നിയമപരമായി വിവാഹം കഴിച്ചതാണോ എന്നതടക്കമുള്ള വിവരങ്ങൾ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |