SignIn
Kerala Kaumudi Online
Friday, 26 April 2024 6.03 PM IST

അടിയന്തര 'ചികിത്സ" തേടി തുറവൂർ ആശുപത്രി

s

ഡോക്ടർമാർ കുറവ്, രോഗികൾക്ക് ദുരിതം

തുറവൂർ : കോടികൾ മുടക്കി നിർമ്മിച്ച ബഹുനില കെട്ടിടമുൾപ്പടെ അടിസ്ഥാന സൗകര്യങ്ങളുണ്ടെങ്കിലും ഡോക്ടർമാരുടെ കുറവ് തുറവൂർ താലൂക്ക് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. 12വർഷം മുമ്പ് താലൂക്ക് ആശുപത്രിയായി ഉയർത്തിയെങ്കിലും അതിനനുസരിച്ച് സ്റ്റാഫ് പാറ്റേൺ വർദ്ധിപ്പിക്കാത്തതാണ് കാരണം. സ്പെഷ്യാലിറ്റി ഡോക്ടർമാരുൾപ്പടെ 36 ഡോക്ടർമാർ വേണ്ടിടത്ത് ഇപ്പോൾ ലഭിക്കുന്നത് ഏഴ് ഡോക്ടർമാരുടെ മാത്രം സേവനമാണ്.

ഇവിടുത്തേക്കാൾ കുറവ് രോഗികൾ ചികിത്സയ്ക്കെത്തുന്ന ചേർത്തല താലൂക്ക് ആശുപത്രിയിൽ 25 ലധികം ഡോക്ടർമാരുണ്ട്. ജോലിഭാരം കൂടുതലായതിനാൽ തുറവൂർ ആശുപത്രിയിലേക്ക് നിയമിക്കപ്പെടുന്ന ഡോക്ടർമാരിൽ പലരും സ്ഥലംമാറ്റം വാങ്ങിയോ ലീവെടുത്തോ പോകുകയാണ് പതിവ്. പല ദിവസങ്ങളിലും ഒ.പി വിഭാഗത്തിൽ രണ്ടോ മൂന്നോ ഡോക്ടർമാരുടെ സേവനം മാത്രമാണ് ലഭിക്കുന്നത്. കുഞ്ഞുകുട്ടികൾ മുതൽ വൃദ്ധർ വരെയുളള രോഗികൾ മണിക്കൂറുകൾ ക്യൂവിൽ കാത്ത് നിന്നാണ് ഡോക്ടറെ കാണുന്നത്. ഡോക്ടർമാരുടെ കുറവ് മൂലം ആശുപത്രിയിൽ മിക്കപ്പോഴും ജീവനക്കാരും രോഗികളും തമ്മിൽ വാക്കുതർക്കവും ഉണ്ടാകുന്നുണ്ട്.

പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വരുന്ന ആശുപത്രി അരൂർ നിയോജക മണ്ഡലത്തിലെ സാധാരണക്കാരുടെ ഏക ആശ്രയമാണ്. 1956-ൽ റൂറൽ ഡിസ്പെൻസറിയായി ആരംഭിച്ച ആശുപത്രി 1990 ൽ സാമൂഹികാരോഗ്യ കേന്ദ്രമായി. 2010-ൽ താലൂക്ക് ആശുപത്രിയായി ഉയർത്തി. സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ സ്റ്റാഫ് പാറ്റേൺ ആണ് ഇവിടെ ഇപ്പോഴുമുള്ളത്. താല്ക്കാലിക പരിഹാരത്തിനായി എൻ.എച്ച്. എം -ൽ നിന്ന് കൂടുതൽ ഡോക്ടർമാരെ അനുവദിച്ചു തരണമെന്ന് കാണിച്ച് ആശുപത്രി അധികൃതർ കത്ത് നൽകിയിട്ടുണ്ട്. കിഫ്ബിയിൽ നിന്ന് അനുവദിച്ച 34.83 കോടി ചെലവിട്ട് നിർമ്മിക്കുന്ന 6 നില ആധുനിക ബ്ലോക്കിന്റെ നിർമ്മാണം ദ്രുതഗതിയിൽ നടക്കുകയാണ്.

'അപകടാവസ്ഥ"യിൽ അത്യാഹിത വിഭാഗം

അത്യാഹിത വിഭാഗത്തിൽ ഒരു ഡോക്ടറാണ് ഡ്യൂട്ടിയിലുള്ളത്. നിത്യേന ശരാശരി 400 പേർ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടി എത്താറുണ്ട്. അടുത്തിടെ ആരംഭിച്ച ഹൈടെക് പ്രസവ വിഭാഗത്തിൽ ഒരു സ്ഥിരം ഡോക്ടർ മാത്രമാണുള്ളത്. നിത്യേന 200 ഓളം പേർ ഈ വിഭാഗത്തിൽ ഒ.പിയിലെത്തുന്നുണ്ട്. ഡോക്ടർമാരും നഴ്സുമാരും വർക്ക് അറേഞ്ച് മെന്റിലാണ് ഇവിടെ സേവനം ചെയ്യുന്നത്.

1500 : ദിവസേന ഒ.പി വിഭാഗത്തിൽ എത്തുന്നത് ആയിരത്തി അഞ്ഞൂറോളം രോഗികൾ

ഡോക്ടറെ കാണാൻ മണിക്കൂറുകൾ

1.നേരത്തേയുണ്ടായിരുന്നത് 10 ഡോക്ടർമാർ

2.ഇതിൽ 2 പേർ ദീർഘകാലാവധിയെടുത്ത് പോയി

3.ഒരാൾ സ്ഥലംമാറിപ്പോയ ഒഴിവ് നികത്തിയിട്ടില്ല

4.നിലവിൽ ആകെ 7 ഡോക്ടർമാർമാരുടെ സേവനം

5.ഒ.പിയിൽ പല ദിവസങ്ങളിലും രണ്ട് ഡോക്ടർമാർ മാത്രം

6.രോഗികൾ മണിക്കൂറുകളോളം ക്യൂ നിൽക്കണം

തുറവൂർ താലൂക്ക് ആശുപത്രിയിൽ മതിയായ ജീവനക്കാർ ഇല്ലാത്തതുമൂലം രോഗികൾ വല്ലാതെ വലയുന്നു. സർക്കാർ ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും അടിയന്തരമായി നിയമിക്കണം

-ബാലേഷ് ഹരികൃഷ്ണ , പ്രസിഡന്റ് , ബി.ഡി.ജെ.എസ് കുത്തിയതോട് പഞ്ചായത്ത് കമ്മിറ്റി

തുറവൂർ ഗവ.ആശുപത്രിയെ താലൂക്ക് ആശുപത്രിയായി അപ്ഗ്രേഡ് ചെയ്തതിനനുസരിച്ചുള്ള സ്റ്റാഫ് പാറ്റേൺ സർക്കാരാണ് അനുവദിക്കേണ്ടത്. പ്രശ്നം പരിഹാരത്തിന് ജില്ലാ മെഡിക്കൽ ഓഫീസ് ആശുപത്രിയ്ക്ക് വേണ്ട സഹായം ചെയ്തു വരികയാണ്

- ഡോ. ജമുന വർഗീസ്, ഡി.എം.ഒ, ആലപ്പുഴ

തുറവൂർ താലൂക്കാശുപത്രിയിൽ ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിന് സർക്കാർ തലത്തിൽ സമ്മർദ്ദം ചെലുത്തും

- ദെലീമ ജോജോ എം.എൽ എ

തുറവൂർ താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെ നീയമിക്കാത്ത സർക്കാർ നടപടി പ്രതിഷേധാർഹമാണ്. മഴക്കാലത്ത് രോഗികളുടെ എണ്ണം കുടുകയാണ്. അടിയന്തിരമായി ഡോക്ടർമാരെ നിയമിച്ച് പ്രതിസന്ധി ഒഴിവാക്കാൻ നടപടി സ്വീകരിക്കണം.

- ദിലീപ് കണ്ണാടൻ, പ്രസിഡന്റ്, അരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.