മുംബയ് : പിതാവും ശിവസേന സ്ഥാപകനുമായ ബാൽ താക്കറെയുടെ സ്വപ്നത്തിനായാണ് താൻ പോരാടിയതെന്ന് ഉദ്ധവ് താക്കറെ. മുഖ്യമന്ത്രി സ്ഥാനം രാജി വച്ചുകൊണ്ട് ഫേസ്‌ബുക്ക് ലൈവിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു ഉദ്ധവിന്റെ പരാമർശം.
യഥാർത്ഥ ശിവസൈനികർ തനിക്കൊപ്പം ഉണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. രണ്ടര വർഷം മുമ്പ് മഹാ വികാസ് അഖാഡി സഖ്യം രൂപീകരിച്ച് അധികാരത്തിലെത്തുന്നതിന് പിന്തുണ നൽകിയ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കും എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാറിനും തന്റെ പ്രസംഗത്തിൽ ഉദ്ധവ് നന്ദിയറിയിച്ചു.
ശിവസേന വിമതരെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ശിവസേനയെ സ്വന്തം നേട്ടത്തിനായി മാത്രം കണ്ടവരാണ് പാർട്ടി വിട്ടതെന്ന് ഉദ്ധവ് പറഞ്ഞു. എന്ത് പ്രശ്നമുണ്ടെങ്കിലും നേരിട്ട് ചർച്ച നടത്താമായിരുന്നു. ശിവസേനാ പ്രവർത്തകർ അമർഷത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബി.ജെ.പി ഇടപെടൽ കാരണം 24 മണിക്കൂറിനുള്ളിൽ വിശ്വാസ വോട്ട് നടത്താൻ പറഞ്ഞ ഗവർണർക്ക് നന്ദിയെന്നും ഉദ്ധവ് പരിഹസിച്ചു. ജനാധിപത്യം നമ്പരുകൾ കൊണ്ടുള്ള കളിയാണെങ്കിൽ തനിക്ക് ആ കളിയിൽ താത്പര്യമില്ലെന്ന് പ്രഖ്യാപിച്ച കൊണ്ടാണ് മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കുന്നതായി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |