തിരുവനന്തപുരം:ഉപഗ്രഹ വിക്ഷേപണ റോക്കറ്റുകളുടെ എരിഞ്ഞുതീരാത്ത അവസാനഭാഗം ബഹിരാകാശ മാലിന്യമായി ഉപേക്ഷിക്കാതെ ഒരു ഉപഗ്രഹത്തെ പോലെ പ്രവർത്തിപ്പിച്ച് ചെലവ് കുറയ്ക്കുന്ന ഐ.എസ്.ആർ.ഒ.യുടെ പരീക്ഷണം ലോകത്തിന് വിസ്‌മയമാകുന്നു.
സിംഗപ്പൂരിന്റെ മൂന്ന് ഉപഗ്രങ്ങളുമായി ഇന്നലെ പി.എസ്.എൽ.വി.സി - 53 റോക്കറ്റ് കുതിച്ചത് ഈ ചരിത്രത്തിലേക്കാണ്. പി.എസ്.എൽ.വിയുടെ നാല് സ്റ്റേജുകളിൽ മൂന്നും വിക്ഷേപണത്തിൽ എരിഞ്ഞുതീരും. ഏറ്റവും മുകളിലുള്ള പി.എസ്. 4 എന്ന നാലാമത്തെ ഭാഗത്താണ് ഉപഗ്രഹങ്ങൾ. ഉപഗ്രഹങ്ങളെ ഭ്രമണപഥങ്ങളിൽ നിക്ഷേപിച്ചു കഴിഞ്ഞാൽ പി.എസ്.4 മാലിന്യമായി ബഹിരാകാശത്ത് അലയുകയാണ് പതിവ്.
ഇത്തവണ പി.എസ്.4നെ മാലിന്യമാക്കി തള്ളാതെ ഒരു ഉപഗ്രഹ പ്ളാറ്റ് ഫോം ( ഓർബിറ്റൽ എക്‌സ്‌പെരിമെന്റൽ മൊഡ്യൂൾ ) പോലെയാണ് തയ്യാറാക്കിയത്. അതിൽ വൈദ്യുതിയുണ്ടാക്കി സംഭരിക്കാൻ സോളാർ പാനലും ലിഥിയം ബാറ്ററിയും ഘടിപ്പിച്ചു. ആവശ്യത്തിന് ഇന്ധനവും സൂക്ഷിച്ചു. ഭ്രമണപഥത്തിൽ സ്ഥിരമായി നിൽക്കാൻ ആറ്റിറ്റ്യൂഡ് സ്റ്റെബിലൈസറും പിടിപ്പിച്ചു. നാല് സൺ സെൻസർ, ഒരു മാഗ്നറ്റോ മീറ്റർ, ഗതിനിർണയത്തിനുള്ള നാവിക് ഉപകരണം, ഹീലിയം ഗ്യാസ് സ്റ്റോറേജ്, നിയന്ത്രണ സംവിധാനങ്ങൾ എന്നിവ ചേർത്ത് അതൊരു ഉപഗ്രഹമാക്കി. ഇതിൽ ധ്രുവ് സ്പെയ്സ് എന്ന സ്റ്റാർട്ടപ്പ് തയ്യാറാക്കിയ ധ്രുവ് സ്പെയ്സ് സാറ്റലൈറ്റ് ഒാർബിറ്റർ ഡിസ്‌പ്ളേയർ, ദിഗന്തര എന്ന ഗവേഷണ സ്ഥാപനത്തിന്റെ റോബസ്റ്റ് ഇന്റഗ്രേറ്റഡ് പ്രോട്ടോൺ ഫ്ളൂവൻസ് മീറ്റർ, പ്രോട്ടോൺ ഡെസിമീറ്റർ തുടങ്ങിയ ആറ് ഉപകരണങ്ങളും വച്ചിട്ടുണ്ട്. ബഹിരാകാശത്ത് നിരീക്ഷണ പരീക്ഷണങ്ങൾക്കാണിവ. ആറു മുതൽ പത്തുമാസം വരെ ഇത് ഉപയോഗിക്കാമെന്നാണ് ഐ.എസ്.ആർ.ഒ.യുടെ പ്രതീക്ഷ.
32മിനിറ്റിൽ ദൗത്യം
ഇന്നലെ വൈകിട്ട് 6.02ന് ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് പി.എസ്.എൽ.വി.സി - 53 ഉയർന്നത്. 32മിനിറ്റിൽ ദൗത്യം പൂർത്തിയാക്കി. 365കിലോ ഭാരമുള്ള ഭൗമനിരീക്ഷണ ഉപഗ്രഹം ഡി.എസ്. ഇ.ഒ, 155 കിലോ ഭാരമുള്ള ന്യൂസാർ ഉപഗ്രഹം, സിംഗപ്പൂരിലെ സാങ്കേതിക സർവകലാശാലയുടെ 2.8കിലോയുള്ള എസ് സി ഒ ഒ ബി 1–എ പഠന ഉപഗ്രഹം എന്നിവയാണ് വിക്ഷേപിച്ചത്.
സ്വന്തം മണ്ണിൽ നിന്നുള്ള ഐ.എസ്.ആർ.ഒയുടെ ആദ്യത്തെ സമ്പൂർണ വാണിജ്യ വിക്ഷേപണവും വാണിജ്യ വിഭാഗമായ ന്യൂ സ്‌പേസ് ഇന്ത്യയുടെ രണ്ടാമത്തെ ദൗത്യവുമാണിത്. ഫ്രഞ്ച് ഗയാനയിൽ നിന്ന് ജൂൺ 22നു വിക്ഷേപിച്ച ജിസാറ്റ് –24 ആണ് ന്യൂ സ്‌പേസിന്റെ ആദ്യത്തെ സമ്പൂർണ വാണിജ്യ വിക്ഷേപണം. ടാറ്റ സ്‌കൈക്കുവേണ്ടിയുള്ള ആ വിക്ഷേപണത്തിന്റെ എട്ടാം ദിവസമാണു പിഎസ്എൽവി സി–53യുമായുള്ള രണ്ടാം ദൗത്യം.
'ഒാർബിറ്റർ എക്സിപെരിമെന്റൽ മൊഡ്യൂൾ പുതിയ സംവിധാനമാണ്. ഇത് വിജയിച്ചാൽ വിദ്യാർത്ഥികൾക്കും പുതിയ ഗവേഷണങ്ങൾക്കും മുതൽകൂട്ടാകും. കുറഞ്ഞ ചെലവിൽ കൂടുതൽ ബഹിരാകാശപരീക്ഷണങ്ങളുടെ വാതിലാണിത് തുറന്നിടുന്നത്".
- എസ്. ഉണ്ണിക്കൃഷ്ണൻനായർ, വി.എസ്.എസ്.സി ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |