തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ശമ്പളമുടക്കത്തിൽ പ്രതിഷേധിച്ച് നടന്ന ഉപരോധ സമരത്തിനിടെ മേലുദ്യോഗസ്ഥനെ അടിച്ച് വീഴ്ത്തിയ സി.ഐ.ടി.യു നേതാവിനെ സസ്‌പെൻഡ് ചെയ്തു.
കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറിയും വികാസ് ഭവൻ സ്‌റ്റേഷൻമാസ്റ്ററുമായ എസ്. സന്തോഷ്‌കുമാറിനെതിരെയാണ് നടപടി. ഇയാളുടെ മുൻകാല കേസുകൾ പരിശോധിക്കാനും നിർദ്ദേശം നൽകി.
പാപ്പനംകോട് സെൻട്രൽവർക്സിലെ ഉപയോഗശൂന്യമായ വാഹനങ്ങളുടെയും സ്‌പെയർപാർട്സിന്റെയും വിവരങ്ങൾ ശേഖരിക്കാനെത്തിയ മാവേലിക്കര അസിസ്റ്റന്റ് വർക്സ് മാനേജർ ടി.സുനിൽകുമാറിനാണ് മർദ്ദനമേറ്റത്. ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ന് മെക്കാനിക്കൽ എൻജിനീനിയറുടെ മുറിക്ക് സമീപം വച്ചായിരുന്നു അക്രമം. ശമ്പളമുടക്കത്തിൽ പ്രതിഷേധിച്ച് ചീഫ് ഓഫീസിൽ ഉന്നത ഉദ്യോഗസ്ഥർക്ക് സംഘടന വിലക്കേർപ്പെടുത്തിയിരുന്നു. ശമ്പളം നൽകിയിട്ട് മേലുദ്യോഗസ്ഥർ ജോലി ചെയ്താൽ മതിയെന്ന നിലപാടിലായിരുന്നു നേതാക്കൾ. ഇത് വകവയ്ക്കാതെ പാപ്പനംകോട് ഡിപ്പോയിൽ സ്‌ക്രാപ്പ് പരിശോധന നടക്കുന്നത് അറിഞ്ഞാണ് സന്തോഷിന്റെ നേതൃത്വത്തിൽ പ്രവർത്തകരെത്തിയത്. മേലുദ്യോഗസ്ഥനിൽ നിന്നും യാതൊരു പ്രകോപനവും ഉണ്ടായില്ലെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. 'ഞങ്ങളുടെ ആൾക്കാരെ ശല്യം ചെയ്താൽ കൈയും കാലും തല്ലി ഒടിക്കും' എന്നുപറഞ്ഞായിരുന്നു അക്രമം. സുനിൽകുമാറും സി.ഐ.ടി.യു പ്രവർത്തകരുമായി മാവേലിക്കരയിലും അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് അക്രമമെന്ന് പറയപ്പെടുന്നു. അടിയേറ്റ് വീണ സുനിൽകുമാറിന് നേമം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യക്തിവൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന നിലപാടിലാണ് സി.ഐ.ടി.യു നേതൃത്വം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |