തിരുവനന്തപുരം: ബോംബാക്രമണം നടന്ന എ കെ ജി സെന്റർ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. സ്ഫോടക വസ്തു എറിഞ്ഞ സ്ഥലം അദ്ദേഹം പരിശോധിച്ചു. ടി പി രാമകൃഷ്ണൻ, ആനാവൂർ നാഗപ്പൻ തുടങ്ങിയ നേതാക്കൾക്കൊപ്പമാണ് അദ്ദേഹം എ കെ ജി സെന്ററിലെത്തിയത്. എ കെ ജി സെന്ററിന് മുന്നിലുള്ള റോഡിൽ വാഹനം നിർത്തി നടന്നാണ് അദ്ദേഹം എത്തിയത്. നേതാക്കളുടെ യോഗത്തിന് ശേഷമായിക്കും മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രതികരണം.
അതേസമയം, എകെജി സെന്ററിൽ ആക്രമണമുണ്ടായ ഉടൻ അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മീഷണർ ജി.സ്‌പർജൻ കുമാർ അറിയിച്ചിരുന്നു. സംഭവസ്ഥലത്തിനടുത്തുളള സിസിടിവി ക്യാമറകൾ പരിശോധിച്ചു. ബാക്കി ക്യാമറകൾ ഉടൻ പരിശോധന നടത്തും. ആക്രമണത്തിന് പിന്നിൽ എത്രപേരുണ്ടെന്നതെല്ലാം പൊലീസ് പരിശോധിച്ച് വരികയാണ്. പ്രത്യേക ടീമായി തിരിഞ്ഞ് ഓരോ കാര്യങ്ങളും പ്രത്യേകം വിശദമായി അന്വേഷിക്കും. ശേഷം എല്ലാ അന്വേഷണവും കൂട്ടിയോജിപ്പിച്ച് വിവരങ്ങൾ അറിയിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സംഭവത്തിന് പിന്നിൽ രാഷ്‌ട്രീയ കാരണമാണോ ഉളളതെന്നും ആരാണ് സ്‌ഫോടകവസ്‌തു എറിഞ്ഞതെന്നും വാഹനത്തിന്റെ വിവരങ്ങൾ ലഭിച്ചാലേ പറയാനാകൂ. എറിഞ്ഞത് സ്‌ഫോടകവസ്‌തു ആണെന്ന് മാത്രമാണ് ഇപ്പോൾ ലഭിച്ച വിവരം. അന്വേഷണത്തിന്റെ വിവരങ്ങൾ കന്റോൺമെന്റ് എ.സിയുടെ നേതൃത്വത്തിൽ ക്രോഡീകരിച്ച് അറിയിക്കുമെന്നും കമ്മീഷണർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |