കഴിഞ്ഞ ദിവസം രാത്രി സി പി എം സംസ്ഥാന ആസ്ഥാനത്തിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ ജയശങ്കർ. കോടിയേരി ബാലകൃഷ്ണന്റെ വീടിനും സന്ദീപാനന്ദ ഗിരി സ്വാമിയുടെ ആശ്രമത്തിനും നേരെ മുൻപുണ്ടായ ആക്രമണങ്ങളുടെ തുടർച്ചയാണ് എ കെ ജി സെന്റർ ആക്രമണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ രണ്ട് സംഭവത്തിലും പിന്നിലാരെന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇപ്പോഴുണ്ടായ ബോംബാക്രണത്തിൽ കോൺഗ്രസ് നേതാക്കൾ അമേരിക്കൻ പ്രസിഡന്റുമായി നടത്തിയ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണമെന്ന പരിഹാസവും ജയശങ്കർ പങ്കുവച്ചു.
അതേസമയം, എകെജി സെന്ററിൽ ആക്രമണമുണ്ടായ ഉടൻ അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മീഷണർ ജി.സ്പർജൻ കുമാർ അറിയിച്ചു. സംഭവസ്ഥലം മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ടി പി രാമകൃഷ്ണൻ, ആനാവൂർ നാഗപ്പൻ തുടങ്ങിയ നേതാക്കൾക്കൊപ്പമാണ് അദ്ദേഹം എ കെ ജി സെന്ററിലെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സഖാവ് കോടിയേരി ബാലകൃഷ്ണന്റെ വീടിനും സന്ദീപാനന്ദ ഗിരി സ്വാമിയുടെ ആശ്രമത്തിനും നേരെ നടന്ന ആക്രമണങ്ങളുടെ തുടർച്ചയാണ് വിപ്ലവ കേരളത്തിന്റെ ശ്രീകോവിലിനു നേരെ നടന്ന ഈ ബോംബാക്രമണം.
തീർച്ചയായും അന്വേഷിക്കണം. കെ സുധാകരൻ, വി ഡി സതീശൻ, ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ എന്നിവർ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി നടത്തിയ ഗൂഢാലോചനയടക്കം പുറത്തു കൊണ്ടുവരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |