പാലക്കാട്: വളർത്തുനായയുടെ കടിയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ മുറിവിന്റെ ആഴം കൂടിയതാണ് പേവിഷബാധയേൽക്കാൻ കാരണമെന്ന് പാലക്കാട് ഡിഎംഒ. ശ്രീലക്ഷ്മിയ്ക്ക് വാക്സിൻ നൽകുന്നതിൽ പാകപ്പിഴ വന്നിട്ടില്ലെന്നും ഗുണനിലവാരമുള്ള വാക്സിൻ തന്നെയാണ് നൽകിയതെന്നും ഡിഎംഒ കെ പി റീത്ത വ്യക്തമാക്കി.
മേയ് 30നാണ് ശ്രീലക്ഷ്മിയുടെ ഇടത് കൈവിരലുകളിൽ അയൽവീട്ടിലെ വളർത്തുനായ കടിച്ചത്. ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തി വാക്സിൻ എടുത്തു. മുറിവുണ്ടായിരുന്നതിനാൽ തൃശൂർ മെഡിക്കൽ കോളേജിലെത്തി സിറവും കുത്തിവച്ചു. പിന്നീട് മൂന്ന് ഡോസ് വാക്സിൻ കൂടിയെടുത്തു. ഇതിൽ രണ്ടെണ്ണം പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നും ഒന്ന് സ്വകാര്യ ആശുപത്രിയിൽ നിന്നുമായിരുന്നു. എല്ലാ വാക്സിനും സ്വീകരിച്ചെങ്കിലും പിറ്റേന്നുമുതൽ പനി തുടങ്ങി. മങ്കരയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലും ചികിത്സ തേടിയെങ്കിലും കഴിഞ്ഞ ദിവസം പുലർച്ചെ മരണപ്പെടുകയായിരുന്നു.
സംഭവത്തെ തുടർന്ന് ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരം അന്വേഷണത്തിനായി രൂപീകരിച്ച റാപ്പിഡ് റെസ്പോൺസ് ടീം വെള്ളിയാഴ്ച യോഗം ചേർന്നിരുന്നു. ശ്രീലക്ഷ്മിയ്ക്ക് നൽകിയ ചികിത്സയുടെ വിശദാംശങ്ങളും യോഗം വിലയിരുത്തി. കടിച്ച വളര്‍ത്തുനായയ്ക്ക് വാക്‌സിന്‍ എടുത്തിരുന്നില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. ഇതേ നായ ഉടമയേയും കടിച്ചിരുന്നു. അവര്‍ക്ക് വാക്‌സിന്‍ ഫലിച്ചിട്ടുമുണ്ട്. ഇക്കാര്യവും വിശകലനം ചെയ്യും.അന്നേദിവസം നായയുമായി ഇടപെട്ടവുരുടെ വിശദാംശങ്ങള്‍ ശേഖരിക്കാനും പ്രത്യേക സംഘം ആലോചിക്കുന്നുണ്ട്.
ശ്രീലക്ഷ്മിയുടെ വീട്ടിൽ ആരോഗ്യപ്രവർത്തകരെത്തി പ്രതിരോധനടപടികൾ സ്വീകരിച്ചു. പെൺകുട്ടിയുമായും കടിച്ച നായയുമായും ഇടപഴകിയവർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകും. ചികിത്സയ്ക്കിടെ ചെറിയ മുറിവേറ്റ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർക്ക് കുത്തിവയ്പ്പെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |